ന്യൂഡല്‍ഹി: ജഡ്ജിമാരുടെ നിയമനത്തില്‍ അനാവശ്യ കൈകടത്തല്‍ നടത്തുന്നെന്ന് ആരോപിച്ച് കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായ വിമര്‍ശിച്ച് സുപ്രീംകോടതി. കൊളീജിയം മുമ്പോട്ട് വെച്ച് പേരുകള്‍ കേന്ദ്രം മടക്കുകയാണെന്നും കൊളീജിയും തള്ളിയ പേരുകള്‍ അംഗീകരിക്കാന്‍ സമ്മര്‍ദ്ദം ഉണ്ടാക്കുകയും ചെയ്യുകയാണെന്നാണ് ആക്ഷേപം. കൊളീജിയം ശുപാര്‍ശകള്‍ കേന്ദ്രം വൈകിപ്പിക്കുന്നതിനെതിരേ ബംഗലുരു അഡ്വക്കേറ്റ്‌സ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജികളിലായിരുന്നു സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചത്.
സുപ്രീംകോടതി രൂക്ഷ വിമര്‍ശനം നടത്തിയതോടെ കൊളീജിയം ശുപാര്‍ശ ചെയ്ത 44 ജഡ്ജിമാരുടെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ന് തീരുമാനം അറിയിക്കും. കൊളീജിയം ശുപാര്‍ശ അംഗീകരിക്കാതെ കേന്ദ്രം പേര് നിര്‍ദേശിക്കുകയാണെന്നും കൊളീജിയം നിരസിച്ച പേരുകള്‍ അംഗീകരിക്കാന്‍ ആവശ്യപ്പെട്ട് സമ്മര്‍ദ്ദം ഉണ്ടാക്കുകയാണെന്നും സുപ്രീംകോടതി പറഞ്ഞു. കേന്ദ്രത്തിന്റെ ഈ വൈകിപ്പിക്കല്‍ മൂലം യോഗ്യതയുള്ള ജഡ്ജിമാര്‍ പോലും പിന്മാറുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി. കൊളീജിയം രണ്ടാമതും മൂന്നാമതും ശുപാര്‍ശ ചെയ്യുന്ന പേരുകള്‍ പോലും കേന്ദ്രം മടക്കുകയാണ്.
ജസ്റ്റീസ് സഞ്ജയ് കിഷന്‍ കൗള്‍, ജസ്റ്റീസ് അഭയ് എസ് ഓക എന്നിവരുടെ ബഞ്ചാണ് നിരീക്ഷണം നടത്തിയത്. വിഷയം ഫെബ്രുവരി 3 ന് വീണ്ടും പരിഗണിക്കും. ജഡ്ജിമാരുടെ സ്ഥലംമാറ്റത്തിന് നല്‍കിയ പത്ത് ശുപാര്‍ശകള്‍ വൈകിപ്പിക്കുന്നത് കൊളീജിയത്തിന് സ്വീകാര്യമല്ലെന്ന് ജസ്റ്റീസ് കൗള്‍ അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കിട്ട രമണിയോട് പറഞ്ഞു.
കൊളീജിയത്തിന്റെ പത്ത് ശുപാര്‍കശില്‍ രണ്ടെണ്ണം 2021 ഒക്‌ടോബറിലേതാണ്. മറ്റുള്ളവ 2022 നവംബറിലേതും. സുപ്രീംകോടതി ജഡ്ജി നിയമനത്തിന് 2022 ഡിസംബറില്‍ ശുപാര്‍ശ ചെയ്ത അഞ്ചു പേരുകളില്‍ അഭിപ്രായ വ്യത്യാസമുള്ളതിനാല്‍ മാറ്റി വെയ്ക്കണമെന്ന് എ.ജി. ആവശ്യപ്പെട്ടു. കേരളാ ഹൈക്കോടതിയിലെ ജഡ്ജിമാരായി കൊളീജിയം രണ്ടു തവണ ശുപാര്‍ശ ചെയ്ത രുടെ പേരുകളും കേന്ദ്രം മടക്കിയിരുന്നു.