ന്യൂഡൽഹി∙ രാജ്യം വിട്ട മദ്യ വ്യവസായി വിജയ് മല്യയ്ക്ക് ജാമ്യമില്ലാ അറസ്റ്റ് വാറന്റ്. എൻഫോഴ്സ്മെന്റ് ‍ഡയറക്ടറേറ്റിന്റെ ആവശ്യപ്രകാരം മുംബൈ കോടതിയാണ് വാറന്റ് പുറപ്പെടുവിച്ചത്. ചോദ്യം ചെയ്യലിന് മൂന്നുതവണ സമൻസ് അയച്ചെങ്കിലും ഹാജരായിരുന്നില്ല. വിദേശത്ത് സ്വത്തുക്കൾ വാങ്ങുന്നതിനായി 430 കോടി രൂപ മല്യ തട്ടിച്ചുവെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ വാദത്തിനെതിരെ കിങ്ഫിഷർ എയർലൈൻസ് നൽകിയ ഹർജി കോടതി തള്ളി.

വിജയ് മല്യയുടെ പാസ്‌പോർട്ട് കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം സസ്‌പെൻഡ് ചെയ്‌തിരുന്നു. എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ആവശ്യപ്പെട്ടതനുസരിച്ചാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ നടപടി. രാജ്യസഭാംഗമായ മല്യയ്‌ക്ക് ഡിപ്ലോമാറ്റിക് പാസ്‌പോർട്ടാണുള്ളത്. പാസ്‌പോർട്ട് നിയമത്തിലെ 10 എ വകുപ്പുപ്രകാരം നാലാഴ്‌ചത്തേക്കാണ് പാസ്‌പോർട്ട് സസ്‌പെൻഡ് ചെയ്‌തിട്ടുള്ളത്.

വിവിധ ബാങ്കുകളിൽനിന്നായി 9000 കോടി രൂപ വായ്പയെടുത്ത വിജയ് മല്യ കഴിഞ്ഞമാസം രണ്ടിന് ബ്രിട്ടനിലേക്ക് രക്ഷപെട്ടിരുന്നു. എൻഫോഴ്‌സമെന്റ് ഡയറക്‌ടറേറ്റിന്റെ അന്വേഷണ നടപടികളുമായി സഹകരിക്കണമെന്നും ഇന്ത്യയിലേക്കു മടങ്ങിവരണമെന്നും ആവശ്യപ്പെട്ടെങ്കിലും വിവാദ വ്യവസായി വഴങ്ങിയിട്ടില്ല. ബാങ്കുകളുമായി ചർച്ചകൾ നടക്കുകയാണെന്നും അതിനുശേഷം മാത്രമേ ഹാജരാകാൻ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം അറിയിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here