ന്യൂഡല്‍ഹി: മോദി സര്‍ക്കാര്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ രണ്ട് ലക്ഷത്തിലധികം ജീവനക്കാരെ പുതിയതായി നിയമിക്കുന്നു.
2015 മാര്‍ച്ച് 1 മുതലുള്ള രണ്ട് വര്‍ഷത്തിനിടയ്ക്ക് 2.2 ലക്ഷം ജീവനക്കാരുടെ വര്‍ദ്ധനവാണുണ്ടാകുക. 2015 മാര്‍ച്ച് 1ന് 33.05 ലക്ഷം ജീവനക്കാരാണ് ഉണ്ടായിരുന്നത്. 2016ലാകട്ടെ ഇത് 34.93 ലക്ഷമായി. 2017 മാര്‍ച്ച് ആകുമ്പോഴേയ്ക്കും ജീവനക്കാരുടെ എണ്ണം 35.23 ലക്ഷമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
റവന്യൂ ഡിപ്പാര്‍ട്ട്മെന്റിലാണ് ഏറ്റവുമധികം നിയമനങ്ങളുണ്ടാകുക. ഇന്‍കം ടാക്സ്, റവന്യൂ, കസ്റ്റംസ് എന്നിവയിലുള്‍പ്പെടെ ആകെ 70,000 ജീവിനക്കാരുടെ വര്‍ദ്ധനവാണ് പ്രതീക്ഷിക്കുന്നത്. റവന്യൂ ഡിപ്പാര്‍ട്ട്മെന്റില്‍ വര്‍ഷങ്ങളായി മരവിപ്പിച്ചിരുന്ന ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി നിയമനങ്ങള്‍ പുന:സ്ഥാപിക്കാന്‍ ബജറ്റില്‍ തീരുമാനിച്ചിരുന്നു. സെട്രല്‍ പാരാമിലിട്രി വിഭാഗത്തില്‍ 47,000 ജീവനക്കാര്‍ വര്‍ദ്ധിച്ചേക്കും. ആഭ്യന്തര മന്ത്രാലയത്തില്‍ പാരാമിലിട്രി ഒഴികെ മാത്രം 6,000 നിയമനങ്ങള്‍ നടക്കുമെന്നും കണക്കാക്കപ്പെടുന്നു.
പേഴ്‌സണല്‍ മന്ത്രാലയത്തില്‍ 1,800ഉം ഗ്രാമവികസന മന്ത്രാലയത്തില്‍ 6,000ഉം ഖന മന്ത്രാലയത്തില്‍ 4,399ഉം, ബഹിരാകാശ വിഭാഗത്തില്‍ 1,000 നിയമനങ്ങളും ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റ് മന്ത്രാലയത്തില്‍ 2,200 നിയമനങ്ങളും രണ്ടു വര്‍ഷത്തിനുള്ളില്‍ കണക്കാക്കുന്നു. എന്നാല്‍ ക്യാബിനറ്റ് സെക്രട്ടറിയേറ്റ് 301 ജീവനക്കാരുടെ വര്‍ദ്ധനവവാണ് പ്രതീക്ഷിക്കുന്നത്.