കൊച്ചി: ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചനയിൽ വിദേശ ശക്തികൾക്ക് പങ്കുണ്ടെന്ന് സിബിഐ. ഹൈക്കോടതിയിലാണ് സിബിഐ നിലപാട് അറിയിച്ചത്. ചാരക്കേസ് വ്യാജമായി ഉണ്ടാക്കിയതാണ്. പ്രമുഖ ശാസ്ത്രജ്ഞരെ കള്ളകേസിൽ കുടുക്കി അറസ്റ്റ് ചെയ്തത് നിയമ വിരുദ്ധമായാണെന്നും സിബിഐ കോടതിയെ അറിയിച്ചു.
മുൻ ഡിജിപി സിബി മാത്യൂസ്, ആർ.ബി. ശ്രീകുമാർ അടക്കമുള്ള പ്രതികളുടെ മുൻകൂർ ജാമ്യ ഹർജിയെ എതിർത്താണ് സിബിഐ നിലപാട് വ്യക്തമാക്കിയത്. നന്പി നാരായണന്റെ അറസ്റ്റ് നിയമവിരുദ്ധമായിട്ടായിരുന്നുവെന്നും സിബിഐ അറിയിച്ചു.
സിബി മാത്യൂസ് അടക്കമുള്ള പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും മുൻകൂർ ജാമ്യം അനുവദിക്കരുതെന്നും അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ എസ്.വി. രാജു കോടതിയെ അറിയിച്ചു.
ഇതോടെ ഗൂഢാലോചനയിൽ പുതിയ തെളിവുകൾ ലഭിച്ചോയെന്ന് ഹൈക്കോടതി ചോദിച്ചു. ഇക്കാര്യത്തിൽ അന്വേഷണം തുടരുകയാണെന്നായിരുന്നു സിബിഐ മറുപടി.