ന്യൂഡല്‍ഹി: ഡല്‍ഹി വനിതാകമ്മീഷന്‍ അദ്ധ്യക്ഷ സ്വാതി മലിവാലിനെതിരേ രാത്രിയില്‍ അതിക്രമം. കടന്നു പിടിക്കുകയും വഴിയിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്തു. വ്യാഴാഴ്ച പുലര്‍ച്ചെ നടന്ന സംഭവത്തില്‍ 15 മീറ്ററോളം വലിച്ചിഴച്ചതായാണ് വിവരം. തലസ്ഥാന നഗരിയിൽ സ്ത്രീകൾ രാത്രികാലത്ത് നേരിടുന്ന വെല്ലുവിളികൾ പരിശോധനയ്ക്ക് എത്തിയതായിരുന്നു സ്വാതി.
അക്രമി ഹരീഷ് ചന്ദ്ര എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. മദ്യപിച്ച് ലക്കുകെട്ട നിലയിലായിരുന്ന പ്രതി അരികിലെത്തി സ്വാതിയോട് മോശമായി സംസാരിക്കുകയും പ്രതികരിച്ചപ്പോള്‍ പെട്ടെന്ന് കാറിന്റെ ജനല്‍ തുറന്ന് അകത്തേക്ക് വലിച്ചിടാന്‍ ശ്രമിക്കുകയും ആയിരുന്നു. എയിംസിന്റെ രണ്ടാമത്തെ ഗേറ്റിന് അരികില്‍ പുലര്‍ച്ചെ 3.11 ന് ആയിരുന്നു സംഭവം. ഉടന്‍ പെട്രോളിംഗ് സംഘം വെള്ള ബലേനോ കാറിന്റെ വിവരം നല്‍കുകയും പ്രതിയെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. സംഭവത്തില്‍ കര്‍ശന നടപടിയെടുക്കാന്‍ സ്വാതി ആവശ്യപ്പെട്ടു.
കാറില്‍ കയറാനുള്ള പ്രതിയുടെ ആവശ്യം സ്വാതി നിരസിച്ചതോടെ ഇയാള്‍ വാഹനം ഓടിച്ചു പോകുകയും യു ടേണ്‍ എടുത്ത് തിരിച്ചു വന്ന് കാറിലേക്ക് വലിച്ചുകയറ്റാനും ശ്രമിച്ചു. ഇതിനിടെ വിന്‍ഡോയിലൂടെ കയ്യിട്ട് സ്വാതി ഇയാളെ പിടിച്ചെങ്കിലും കൈ ഉള്ളിലായിപ്പോയി.
കാഞ്ചാവാലയില്‍ 20 കാരി അഞ്ജലി സിംഗിനെ കാര്‍ 12 കിലോമീറ്റര്‍ വലിച്ചിഴച്ച സംഭവം നടന്ന് ആഴ്ചകള്‍ പിന്നിടുമ്പോഴാണ് വനിതാ കമ്മീഷന്‍ അദ്ധ്യക്ഷയ്ക്ക് തന്നെ അതിക്രമം നേരിടേണ്ടി വന്നിരിക്കുന്നത്. ജനുവരി 1 നായിരുന്നു ഒരു ഇവന്റ്മാനേജ്‌മെന്റ് കമ്പനിയില്‍ ജീവനക്കാരിയായിരുന്ന അഞ്ജലിയെ കൂട്ടുകാരി നിധിയുമായി സ്‌കൂട്ടറില്‍ പോകുമ്പോള്‍ ബലേനോ കാര്‍ ഇടിച്ചിട്ടത്. കാറിന്റെ ഇടതു വീലില്‍ കാല്‍ കുടുങ്ങിയ നിലയില്‍ അഞ്ജലിയെ 12 കിലോമീറ്ററാണ് വലിച്ചിഴച്ചത്.