തവിട്ടു നിറത്തിലുള്ള തൊലി മുതലാക്കി വെള്ളക്കാരന്റെ വംശീയ രാഷ്ട്രീയം അലക്കി വെടിപ്പാക്കുകയാണ് നിക്കി ഹേലിയെന്ന് എംഎസ്എന്‍ബിസിയില്‍ പാക്കിസ്ഥാനി അമേരിക്കന്‍ എഴുത്തുകാരന്‍ വജാഹത് അലി. പൗരാവകാശ വാദികള്‍ ശക്തമായി പിന്തുണച്ച 1965 ലെ നാഷണാലിറ്റി ആക്ടിന്റെ മെച്ചം കിട്ടിയവരാണ് ഹേലിയുടെ മാതാപിതാക്കള്‍. അവരുടെ അച്ഛന്‍ ഇവിടെ വന്നത് പ്രഫസറായതു കൊണ്ടാണ്. സൗത്ത് കരോലിനയില്‍ ചരിത്രപരമായി കറുത്ത വര്‍ഗക്കാരുടേതായ കോളജിലാണ് അദ്ദേഹം പഠിപ്പിച്ചത്. അങ്ങിനെയാണ് അവര്‍ അഭിമാനപൂര്‍വം പറയുന്ന അമേരിക്കനായി അവര്‍ മാറിയതെന്നും അലി പരിഹസിച്ചു.
എല്ലാ മാതൃകാ ന്യൂനപക്ഷക്കാരെയും പോലെ ഹേലിയും കറുത്തവര്‍ക്കു എതിരെ പ്രവര്‍ത്തിക്കുന്നു. വെള്ളക്കാരുടെ മേധാവിത്വ ഗ്രൂപ്പുകളുടെ തന്ത്രമാണ് ഏഷ്യാക്കാരെ കറുത്തവര്‍ക്കെതിരെ ഉപയോഗിക്കുന്നത്. മേധാവിത്വം കൊതിക്കുന്ന വെള്ളക്കാരുടെയും വംശ വിദ്വേഷികളുടെയും സ്ഥാനാര്‍ഥിയാണ് ഹേലിയെന്നും അലി ആക്ഷേപിച്ചു. എന്തായാലും ഹേലിക്കു സ്വീകാര്യത ലഭിക്കില്ലെന്നും അവര്‍ എന്തു ചെയ്താലും ജനം അവരെ സ്വീകരിക്കില്ലെന്നും സ്വന്തം നാട്ടിലേക്കു തിരിച്ചു പോകൂ എന്നാണ് ആന്‍ കൗള്‍ട്ടര്‍ പറഞ്ഞത് ഓര്‍ക്കുന്നില്ലേ എന്നും അലി പറഞ്ഞു.
അതേസമയം ഹേലിയോ അവരുടെ പ്രചാരണ വിഭാഗമോ അലിയുടെ പരാമര്‍ശത്തോട് പ്രതികരിച്ചിട്ടില്ല. വര്‍ണ-വംശീയ വിഭജനം നില നിന്ന പട്ടണത്തില്‍ വെള്ളക്കാരിയോ കറുപ്പോ അല്ലാതെ വളര്‍ന്നതില്‍ അഭിമാനമുണ്ടെന്നു ഹേലി പറഞ്ഞിരുന്നു. സ്വന്തം തൊലിയെക്കാള്‍ ഇരുണ്ട തൊലിയുള്ള ആരെയും എതിര്‍ക്കുന്ന വര്‍ഗീയവാദിയാണ് അലിയെന്നും അയാളുടേതില്‍ നിന്നു വ്യത്യസ്തമായ രാഷ്ട്രീയ അഭിപ്രായം പറയുന്ന ആരെയും അയാള്‍ ആക്രമിക്കുമെന്നും നാഷണല്‍ റിവ്യൂവിലെ പ്രദീപ് ജെ. ശങ്കര്‍ പറഞ്ഞു. അലിക്ക് നിറയെ വിദ്വേഷമാണ്. മാധ്യമങ്ങള്‍ അതിന്റെ പേരില്‍ അയാള്‍ക്കു പ്രതിഫലം നല്‍കുകയും ചെയ്യുന്നുവെന്ന് വാഷിംഗ്ടണ്‍ എക്‌സാമിനര്‍ കോളമിസ്‌റ് ടിം കാര്‍ണി പറഞ്ഞു.