ഒട്ടാവ: ഇന്ത്യയിൽ നിന്നുള്ള 700 വിദ്യാർത്ഥികൾ കാനഡയിൽ നാടുകടത്തൽ ഭീഷണിയിൽ. കാനഡയിലെ വിവിധ കോളേജുകളിൽ അഡ്മിഷൻ ലഭിക്കുന്നതിനായി നൽകിയ ഓഫർ ലെറ്ററുകൾ വ്യാജമാണെന്നു കാട്ടിയാണ് വിദ്യാർത്ഥികളെ നാടുകടത്താനൊരുങ്ങുന്നത്. കാനഡ ബോർഡർ സെക്യൂരിറ്റി ഏജൻസിയിൽ നിന്ന് വിദ്യാർത്ഥികൾക്ക് നോട്ടീസ് ലഭിച്ചതായാണ് വിവരം.
മാദ്ധ്യമ റിപ്പോർട്ട് അനുസരിച്ച് ജലന്ധർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബ്രിജേഷ് മിശ്രയുടെ നേതൃത്വത്തിലുള്ള എജ്യുക്കേഷൻ മെെഗ്രേഷൻ സർവീസ് വഴിയാണ് ഈ വിദ്യാർത്ഥികൾ സ്റ്റുഡൻസ് വീസയ്ക്ക് അപേക്ഷിച്ചത്. ഒരു വിദ്യാർത്ഥിയിൽനിന്ന് അഡ്മിഷൻ ഫീസ് അടക്കം 16 ലക്ഷം രൂപയാണ് ഈടാക്കിയതെന്നാണ് വിവരം. ഇതിൽ വിമാനടിക്കറ്റും സെക്യൂരിറ്റി ഡിപോസിറ്റും ഉൾപ്പെട്ടിട്ടില്ല.
2018-19 കാലത്താണ് വിദ്യാർത്ഥികൾ പഠനത്തിനായി കാനഡയിലേയ്ക്ക് പോയത്. തുടർന്ന് ഇപ്പോൾ കാനഡയിൽ പി ആറിനായി (പെർമനന്റ് റെസിഡന്റ്) അപേക്ഷിച്ചപ്പോഴാണ് തട്ടിപ്പ് വെളിച്ചത്തായത്. പി ആറിന്റെ ഭാഗമായി അഡ്മിഷൻ ഓഫർ ലെെറ്റർ സുക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് അവ വ്യാജമാണെന്ന് തിരിച്ചറിഞ്ഞത്. ഇതിലെ മിക്ക വിദ്യാർത്ഥികളും പഠനം പൂർത്തിയാക്കി ജോലിയ്ക്ക് കയറിയവരാണ്.