മുംബൈ: ഭീഷണി കോളിനെ തുടർന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ സുരക്ഷ വര്‍ധിപ്പിച്ചു. 10 കോടി രൂപ ആവശ്യപ്പെട്ട് മൂന്നു തവണയാണ് കോള്‍ വന്നത്. നാഗ്പൂരിലെ ഓറഞ്ച് സിറ്റി ആശുപത്രിയുടെ എതിര്‍വശത്തുള്ള ഗഡ്കരിയുടെ പബ്ലിക് റിലേഷന്‍സ് ഓഫീസിലാണ് കോള്‍ വന്നത്.
10 കോടി രൂപ നല്‍കിയില്ലെങ്കില്‍ മന്ത്രിയെ അപായപ്പെടുത്തുമെന്നായിരുന്നു ഭീഷണി. ഇതോടെ ഗഡ്കരിയുടെ നാഗ്പൂരിലെ വസതിക്കും ഓഫീസിനും സുരക്ഷ വര്‍ധിപ്പിച്ചു. കോള്‍ ചെയ്തയാള്‍ ജയേഷ് പുജാരിയെന്നാണ് സ്വയം പരിചയപ്പെടുത്തിയത്. ചൊവ്വാഴ്ച രാവിലെ രണ്ടു തവണയും ഉച്ചക്ക് ഒരു തവണയുമാണ് ഭീഷണി കോള്‍ വന്നതെന്ന് ഡപ്യൂട്ടി കമ്മീഷണര്‍ രാഹുല്‍ മദനെ പറഞ്ഞു.
ഗഡ്കരിയുടെ ഓഫീസിലെ ജീവനക്കാർ അറിയിച്ചതിനെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. മന്ത്രിയുടെ വീട്ടിലും ഓഫീസിലും സുരക്ഷ വർധിപ്പിച്ചതായി ഡി.സി.പി അറിയിച്ചു. ജനുവരി 14ന് ജയേഷ് പുജാരി എന്ന പേരില്‍ തന്നെ സമാനമായ ഭീഷണി സന്ദേശം ഗഡ്കരിയുടെ ഓഫീസിലേക്ക് വന്നിരുന്നു. അന്ന് 100 കോടി രൂപയാണ് ആവശ്യപ്പെട്ടത്.