ന്യൂഡൽഹി: രാജ്യത്തെ താപനിലയിൽ അഞ്ച് ദിവസത്തിനുള്ളിൽ രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ക്രമാനുഗതമായ വർദ്ധനവുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് (ഐ.എം.ഡി). വടക്ക് പടിഞ്ഞാറൻ, ഉപദ്വീപ് മേഖലയുടെ ഭാഗങ്ങൾ ഒഴികെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഏപ്രിൽ മുതൽ ജൂൺ വരെ സാധാരണയിലും കൂടുതൽ ഉയർന്ന താപനില അനുഭവപ്പെടും.
ബിഹാർ, ഝാർഖണ്ഡ്, ഉത്തർപ്രദേശ്, ഒഡിഷ, ബംഗാൾ, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര, ഗുജറാത്ത്, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളുടെ ചില ഭാഗങ്ങളിൽ ഗണ്യമായ തോതിൽ ചൂട് വർദ്ധിക്കും. ആഗോള താപനത്തിന്റെ ഫലമാണ് താപനിലയിലെ വർദ്ധനവിന് കാരണമെന്ന് ഇന്ത്യൻ കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത രണ്ട് ദിവസങ്ങളിൽ മദ്ധ്യപ്രദേശ്, ഒഡിഷ, മഹാരാഷ്ട്ര, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിൽ ഇടിമിന്നലിനും ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്. ഐ.എം.ഡി ട്വിറ്റർ ഹാൻഡിലിൽ വ്യക്തമാക്കി. 1901ൽ താപനില രേഖപ്പെടുത്താൻ തുടങ്ങിയതിന് ശേഷമുളള ഏറ്റവും ചൂടേറിയ ഫെബ്രുവരിക്കാണ് രാജ്യം സാക്ഷ്യം വഹിച്ചത്.