മുംബയ്: ഐ.പി.എല്ലിൽ ഇന്നലെ സൂപ്പർ ടീമുകൾ മുഖാമുഖം വന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സ് 7 വിക്കറ്റിന് മുംബയ് ഇന്ത്യൻസിന കീഴടക്കി. ആദ്യം ബാറ്റ് ചെയ്ത് മുംബയ് ഇന്ത്യൻസ് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 157 റൺസ് നേടി. മറുപടിക്കിറങ്ങിയ ചെന്നൈ ഈ സീസണിലെ ഏറ്റവും വേഗമേറിയ അർദ്ധ സെഞ്ച്വറി നേടിയ അജിങ്ക്യ രഹാനെയുടേയും മികച്ച ഫോം തുടരുന്ന റുതുരാജ് ഗെയ്ക്വാദിന്റെയും ബാറ്രിംഗിന്റെ പിൻബലത്തിൽ 18.1 ഓവറിൽ വിജയലക്ഷ്യത്തിലെത്തി (159/3).
ചെന്നൈ അക്കൗണ്ട് തുറക്കുന്നതിന് മുന്നേ ഡെവോൺ കോൺവേയെ (0) ആദ്യ ഓവറിൽ ക്ലീൻബൗൾഡാക്കി ബെഹ്റൻഡ്രോഫ് മുംബയ്ക്ക് പ്രതീക്ഷ നൽകി. എന്നാൽ പകരം സീസണിൽ ആദ്യമായി ആദ്യ ഇലവനിൽ അവസരം ലഭിച്ച രഹാനെ (27 പന്തിൽ 61) എത്തിയതോടെ കളി മാറുകയായിരുന്നു. അർഷദ് ഖാന്റ ഒരോവറിൽ 22 റൺസ് അടിച്ചെടുത്ത രഹാനെ വെറും 19 പന്തിൽ അർദ്ധ സെഞ്ച്വറി നേടി. ഗെയ്ക്വാദിനൊപ്പം (പുറത്താകാതെ 40) രണ്ടാം വിക്കറ്റിൽ 44 പന്തിൽ 88 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി രഹാനെ ചെന്നൈയുടെ ജയമുറപ്പിച്ചു. 7ഫോറും 3 സിക്സും ഉൾപ്പെട്ടതാണ് രഹാനെയുടെ ഇന്നിംഗ്സ്. റുതുരാജ് ഓറഞ്ച് ക്യാപ്പും സ്വന്തമാക്കി.ശിവം ദുബെ (28),അമ്പാട്ടി റായ്ഡു (പുറത്താകാതെ 20) എന്നിവരും നിരാശപ്പെടുത്തിയില്ല. മൂന്ന് മത്സരങ്ങളിൽ നിന്ന് ചെന്നൈയുടെ രണ്ടാം ജയമാണിത്. മുംബയ്ക്കിതുവരെ ജയിക്കാനായിട്ടില്ല.
നേരത്തേ ഒരു ഘട്ടത്തിൽ 76/5 എന്ന നിലയിൽ പ്രതിസന്ധിയിലായിരുന്ന മുംബയ്യെ തിലക് വർമ്മയും (22), ടിം ഡേവിഡും (22 പന്തിൽ 31), ഹൃത്വിക് ഷോക്കീനുമാണ് (പുറത്താകാതെ 18) 150 കടത്താൻ പ്രധാന പങ്കുവഹിച്ചത്. ഓപ്പണിംഗിൽ ക്യാപ്ടൻ രോഹിത് ശർമ്മയും (21), ഇഷാൻ കിഷനും (32) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ചെന്നൈക്കായി ജഡേജ മൂന്നും സാന്റ്നർ,തുഷാർ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.