അഹമ്മദാബാദ്: മോദി പരാമർശത്തിൽ കുറ്റക്കാരനാണെന്നു കണ്ടെത്തിയ വിധി സ്റ്റേ ചെയ്യണമെന്ന രാഹുൽ ഗാന്ധിയുടെ ഹർജി ഗുജറാത്ത് ഹൈക്കോടതിന വിധി പറയാന്‍ മാറ്റി. വേനലവധിക്കുശേഷം കോടതി വിധി പറയും.
ഇടക്കാല സ്റ്റേ വേണമെന്ന ആവശ്യം കോടതി തള്ളി. വിധിക്ക് ഇടക്കാല സ്റ്റേ അനുവദിക്കണമെന്ന രാഹുലിന്റെ ആവശ്യം ജസ്റ്റീസ് ഹേമന്ത് പ്രചാക് അനുവദിച്ചില്ല.
അപകീര്‍ത്തി കേസില്‍ രണ്ട് വര്‍ഷത്തെ തടവുശിക്ഷ വിധിച്ച സൂറത്ത് മജിസ്ട്രേറ്റ് കോടതി ഉത്തരവിനെതിരെ രാഹുല്‍ നല്കിയ അപ്പീല്‍ സൂറത്ത് സെഷന്‍സ് കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് രാഹുല്‍ ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചത്.
അഭിഭാഷകനായ മനു അഭിഷേക് സിംഗ്വിയാണ് രാഹുലിനായി ഹാജരായത്. 2019 ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എല്ലാ കള്ളന്മാരുടെ പേരിലും മോദി ഉണ്ടെന്ന രാഹുലിന്റെ പരാമര്‍ശത്തിലാണ് കേസെടുത്തത്.