തിരുവനന്തപുരം: മഞ്ഞക്കുറ്റി പിഴുതെറിഞ്ഞ് കെ റെയിൽ പദ്ധതിയെ പരാജയപ്പെടുത്തിയതുപോലെ എഐ കാമറ പദ്ധതിയെയും എതിർത്തു തോൽപിക്കുമെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ എംപി. ജനങ്ങളെ മുച്ചൂടും കൊള്ളയടിക്കുന്ന പദ്ധതിക്കെതിരേ തെരുവിലിറങ്ങി സമരം നടത്തുമെന്നും പദ്ധതി ഇതേ രീതിയിൽ നടപ്പാക്കാൻ അനുവദിക്കില്ലെന്നും സുധാകരൻ പറഞ്ഞു.
അഞ്ചു വർഷം കൊണ്ട് 424 കോടി രൂപ ജനങ്ങളിൽനിന്നും പിഴയായി പിരിച്ചു തരാമെന്നാണ് കെൽട്രോണ്‍ നൽകിയ വാഗ്ദാനം. എന്നാൽ നിലവിലുള്ള രീതിയിൽ നടപ്പാക്കിയാൽ അത് 1000 കോടിയെങ്കിലും വരും. അതിനുവേണ്ടിയാണ് യാതൊരു തയാറെടുപ്പും ബോധവത്കരണവും നടത്താതെ ധൃതഗതിയിൽ പദ്ധതി നടപ്പാക്കിയത്.
ആരോപണം മുഖ്യമന്ത്രിയുടെ വീട്ടിൽ വരെ എത്തിയിട്ടും എന്നെ കണ്ടാൽ കിണ്ണം കട്ടവനാണെന്നു തോന്നുമോ എന്ന മട്ടിൽ അദ്ദേഹം നിശബ്ദനാണെന്നും സുധാകരൻ പറഞ്ഞു. മുഖ്യമന്ത്രി എല്ലാ പദ്ധതികളിലും നിന്ന് കൈയിട്ടുവാരുന്നു എന്നത് ഒരുകാലത്ത് ആരോപണമായിരുന്നെങ്കിൽ ഇന്നത് യാഥാർഥ്യമായി നമ്മുടെ മുന്നിലുണ്ട്.
അതുകൊണ്ടാണ് അദ്ദേഹത്തിന് ഇന്നു പുറത്തിറങ്ങാൻ വയ്യാത്ത അവസ്ഥ ഉണ്ടായത്. ഏതു പദ്ധതി നടത്തിയാലും അതിൽ കൈയിട്ടുവാരുന്ന ഏകാധിപതികൾക്കെല്ലാം കാലം കാത്തുവച്ചിരിക്കുന്നത് ജനങ്ങളുടെ ചെരിപ്പേറും കൂക്കുവിളിയുമായിരിക്കുമെന്നു സുധാകരൻ പറഞ്ഞു.