ന്യൂഡൽഹി: ടിക്കറ്റുണ്ടായിട്ടും ഐ.പി.എൽ മത്സരം നടക്കുന്ന സ്റ്റേഡിയത്തിലേക്ക് പ്രവേശനം നിഷേധിച്ചുവെന്ന ആരോപണവുമായി ഡൽഹിയിൽ സമരം ചെയ്യുന്ന ഗുസ്തിതാരങ്ങൾ. താരങ്ങൾ നടത്തിയ വാർത്താസമ്മേളനത്തിൽ ടോക്കിയോ ഒളിമ്പിക്സിലെ വെങ്കലമെഡൽ ജേതാവ് ബജ്രംഗ് പൂനിയയാണ് ഐ.പി.എല്ലിലേക്ക് പ്രവേശനം നിഷേധിച്ചുവെന്ന് അറിയിച്ചത്.

ഡൽഹിയിൽ നടന്ന ചെന്നൈ സൂപ്പർ കിങ്സ്-ഡൽഹി കാപ്പിറ്റൽസ് മത്സരത്തിനായി ടിക്കറ്റെടുത്തിരുന്നു. പക്ഷേ സ്റ്റേഡിയത്തിന് മുന്നിൽ ​പൊലീസ് ഞങ്ങളെ തടയുകയായിരുന്നുവെന്ന് ഗുസ്തി താരങ്ങൾ പറഞ്ഞു. എന്തുകൊണ്ടാണ് തടഞ്ഞതെന്ന് ഞങ്ങൾക്ക് അറിയണമെന്നും ബജ്രംഗ് പൂനിയ ആവശ്യപ്പെട്ടു.

 

ഗുസ്തിതാരങ്ങളുടെ ആരോപണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഡൽഹി പൊലീസ് അറിയിച്ചു. ടിക്കറ്റുള്ള ആർക്കും സ്റ്റേഡിയത്തിലേക്ക് പ്രവേശനം നിഷേധിച്ചിട്ടില്ല. 12ഓളം ഗുസ്തി താരങ്ങളാണ് സ്റ്റേഡിയത്തിലേക്ക് എത്തിയത്. അതിൽ അഞ്ച് പേർക്ക് ​മാത്രമാണ് ടിക്കറ്റുണ്ടായിരുന്നത്. ടിക്കറ്റില്ലാത്തവരെ സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കാൻ നിർവാഹമില്ലായിരുന്നുവെന്നും ഡൽഹി പൊലീസ് അറിയിച്ചു.

അതേസമയം, ലൈംഗിക പീഡനകേസിൽ ആരോപണവിധേയനായ ബ്രിജ് ഭൂഷൻ സിങ്ങിനെ അറസ്റ്റ് ചെയ്യാൻ ഡൽഹി പൊലീസിന് ഗുസ്തി താരങ്ങൾ നൽകിയ സമയപരിധി ഇന്ന് അവസാനിക്കുകയാണ്. ഇതിനിടെ അതിർത്തികളിൽ സുരക്ഷ ശക്തമാക്കുകയും ജന്തർമന്ദിറിൽ കൂടുതൽ ​പൊലീസിന് വിന്യസിക്കുകയും ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here