കോഴിക്കോട്: വി. മുരളീധരൻ കേന്ദ്ര മന്ത്രിയായത് വരദാനമായി കൊടുത്ത രാജ്യസഭ സീറ്റിലൂടെയെന്ന് ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രൻ. കത്രിക വയറ്റിൽ കുടുങ്ങിയ സംഭവത്തിൽ നീതി ആവശ്യപ്പെട്ട് കോഴിക്കോട്ട് ഹർഷിന നടത്തുന്ന സമരത്തിന് പിന്തുണ അർപ്പിക്കാനനെത്തിയ അവർ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.

‘ഒരു സംസ്ഥാന ഉപാധ്യക്ഷ ചെയ്യുന്നതിനേക്കാൾ കൂടുതൽ കരുതലോടെ കേരളത്തിലെ ജനങ്ങളുടെ പക്ഷത്തുനിന്ന് പ്രവർത്തിക്കാൻ വേണ്ടിയാണ് നരേ​ന്ദ്ര മോദി കേന്ദ്ര മന്ത്രിയായി വി. മുരളീധരനെ നിയോഗിച്ചത്. വരദാനമായി കൊടുത്ത ആ രാജ്യസഭ സീറ്റിലൂടെ മന്ത്രിയായ മുരളീധരൻ അതിന് വേണ്ടി എല്ലാ ശ്രമങ്ങളും ഭാവി കേരളത്തിൽ ചെയ്യുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്’, അവർ പറഞ്ഞു.

‘അതിവേ​ഗ റെയിലിൽ കെ. സുരേന്ദ്രന്റേത് വ്യക്തിപരമായ നിലപാട് മാത്രമാണ്. പാർട്ടിയുടെ നിലപാട് സംസ്ഥാന ഭാരവാഹി യോഗം, സംസ്ഥാന കമ്മിറ്റി തുടങ്ങിയവ ഒരുമിച്ച് ചേർന്ന് നിലപാട് പ്രഖ്യാപിക്കാനിരിക്കുന്നതേയുള്ളൂ എന്നാണ് അദ്ദേഹം പറഞ്ഞതെന്നാണ് ഞാൻ മാധ്യമങ്ങളിലൂടെ കണ്ടത്. ഇതൊരു ഒറ്റയാൾ പട്ടാളമല്ല, ഇതൊരു പാർട്ടിയാണ്. മനുഷ്യന് ഉപകാരപ്ര​ദമായ രീതിയിൽ മാത്രമേ ഈ പദ്ധതി നടപ്പാക്കാൻ ബി.ജെ.പി അനുവദിക്കൂ. വികസനത്തിന് ആരും എതിരല്ല. ജനങ്ങൾക്ക് പ്രശ്നമല്ലാത്ത രീതിയിൽ ഈ പദ്ധതി കൊണ്ടുവരാൻ സാധിക്കുമോ ഇല്ലയോ എന്നതിനെ കുറിച്ചുള്ള പഠനം, ചർച്ച, പൊതുജന പങ്കാളിത്തം ഇതെല്ലാം​ ചേർന്നുകൊണ്ട് മാത്രമേ കേരളത്തിൽ ഒരു പദ്ധതി മുന്നോട്ടുപോകൂ’, അവർ കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here