ലോക്സഭയിൽ ബിഎസ്പി അംഗം ഡാനിഷ് അലിക്കെതിരെയുള്ള വിദ്വേഷ പരാമർശത്തിൽ ബിജെപി എംപിക്കെതിരെ പാർട്ടി നടപടി തുടങ്ങി. രമേഷ് ബിദുരി എംപിക്ക് ബിജെപി കാരണം കാണിക്കൽ നോട്ടീസ് നൽകിയതായാണ് റിപ്പോർട്ട്. ബിഎസ്പി എംപി ഡാനിഷ് അലിയെ ഭീകരവാദിയെന്നും മുല്ല എന്നുമാണ് എംപി വിളിച്ചത്. സഭയിലെ ചർച്ചയ്ക്കിടെയായിരുന്നു ബിദുരിയുടെ പരാമർശം.
അതേസമയം, രമേഷ് ബിദുരി എംപിയുടെ അധിക്ഷേപത്തിൽ നടപടി ആവശ്യപ്പെട്ട് ഡാനിഷ് അലി സ്പീക്കർക്ക് കത്തു നൽകിയിട്ടുണ്ട്. വിഷയം അവകാശ സമിതി പരിശോധിക്കും. രാജ്യത്തിന് ബിദുരിയുടെ പരാമർശം നാണക്കേടെന്നായിരുന്നു ഡാനിഷ് അലി പ്രതികരിച്ചത്. ബിദുരിയുടെ പരാമർശത്തിനെതിരെ രാജ്യസഭയിൽ പ്രതിഷേധം ശക്തമായിരുന്നു. സംഭവത്തിൽ ബിജെപി എംപി രമേഷ് ബിദുരിക്ക് സ്പീക്കർ താക്കീത് നൽകിയിരുന്നു. ഇതിനെതിരെ സഭയിൽ വ്യാപകമായി വിമർശനം ഉയർന്നതോടെ പരാമർശം രേഖകളിൽ നിന്ന് നീക്കം ചെയ്തു. എംപി ഡാനിഷ് അലിക്കെതിരായ പരാമർശങ്ങളിൽ ബിജെപി എംപി രമേഷ് ബിദുരിയെ സഭയിൽ നിന്ന് സസ്പെൻഡ് ചെയ്യണമെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് ആവശ്യപ്പെട്ടു.