
കനത്ത മഴയെ തുടർന്ന് അമേരിക്കയിലെ ന്യൂയോർക്കിൽ വൻ പ്രളയം. ഇതെ തുടർന്ന് ന്യൂയോർക്കിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. എല്ലാ റോഡുകളും അടച്ചു. ശക്തമായ കൊടുങ്കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ന്യൂയോർക്ക് സിറ്റി, ലോംഗ് ഐലൻഡ്, ഹഡ്‌സൺ വാലി എന്നിവിടങ്ങളിലാണ് ഗവർണർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ഗവർണർ നിർദേശം നൽകിയിട്ടുണ്ട്. മഴയെത്തുടർന്ന് ജനജീവിതം താറുമാറായി
മഴയെത്തുടർന്ന് ഹൈവേകളിലും സബ്‌വേകളിലും വെള്ളം നിറഞ്ഞു. ട്രെയിൻ, സബ്‌വേ സർവീസ് എന്നിവ നിർത്തലാക്കി. ഗതാഗത സംവിധാനങ്ങൾ താറുമാറായ അവസ്ഥയിലായതോടെയാണ് ഗവർണർ കാത്തി ഹോചുൾ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
പ്രദേശത്ത് നിന്ന് ഇതുവരെ അനിഷ്ട സംഭവങ്ങളോ മരണമോ റിപ്പോർട്ട് ചെയ്തിട്ടില്ല. പ്രളയത്തിലകപ്പെട്ട നിരവധി പേരെ അധികൃതർ രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി പാർപ്പിച്ചിട്ടുണ്ട്.
അടിയന്തര ആവശ്യമില്ലാത്തവരോട് വീട്ടിൽ തന്നെ കഴിയാനും യാത്ര ഒഴിവാക്കാനും അധികൃതർ നിർദേശം നൽകി. 18 ദശലക്ഷം പോരെ ബാധിക്കുന്നതാണ് പ്രളയം. ന്യൂയോർക്കിൽ 1882 ന് ശേഷ൦ ഏറ്റവും കൂടുതൽ മഴ ലഭിച്ച സെപ്റ്റംബറാണ് ഈ വർഷത്തേത്.