സ്വവർഗ്ഗ വിവാഹത്തിന് നിയമസാധുത നൽകണമെന്ന ആവശ്യവുമായി നിരവധി സ്വവർഗ്ഗ പങ്കാളികൾ നൽകിയ ഹർജികൾ സുപ്രീംകോടതി തള്ളി. സ്വവർഗ്ഗ പങ്കാളികൾ ഒന്നിച്ചു ജീവിക്കുന്നതിന് തടസ്സമില്ല. എന്നാൽ ഇത് മൗലിക അവകാശമായി അംഗീകരിച്ച് നിയമസാധുത നൽകാനാവില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. കുട്ടികളെ ദത്തെടുക്കാനും സ്വവർഗ്ഗ പങ്കാളികൾക്ക് അവകാശമുണ്ടാകില്ല. പത്തു ദിവസം നീണ്ട വാദം കേട്ടതിന് ശേഷം വിധി പറഞ്ഞത്.
അതേസമയം, വിവാഹം മൗലിക അവകാശമല്ലെന്ന് അഞ്ചംഗ ഭരണഘടന ബഞ്ച് ഏകകണ്ഠമായി വിധിച്ചു. സ്ത്രീപുരുഷ വിവാഹങ്ങൾക്ക് മാത്രം അംഗീകാരം നൽകുന്ന പ്രത്യേക വിവാഹ നിയമത്തിലെ നാലാം വകുപ്പ് ഭരണഘടന വിരുദ്ധമല്ലെന്ന് 3-2 ഭൂരിപക്ഷത്തിൽ കോടതി വിധിച്ചു. അതേസമയം, വിധി നിരാശാജനകമെന്ന് ഹർജിക്കാർ പ്രതികരിച്ചു.
സ്വവർഗ്ഗ വിവാഹത്തിന് നിയമസാധുത നൽകേണ്ടത് കോടതിയല്ല, പാർലമെൻറ് ആണ് എന്നാണ് കോടതിയുടെ നിലപാട്. പ്രത്യേക വിവാഹ നിയമത്തിലെ നാലാം വകുപ്പ് സ്ത്രീക്കും പുരുഷനും മാത്രമാണ് വിവാഹിതരാകാൻ അവകാശം നല്കുന്നത്. ഇത് വിവേചനമാണെന്നും ഭരണഘടന വിരുദ്ധാണെന്നും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് തൻ്റെ വിധിപ്രസ്താവത്തിൽ പറഞ്ഞു. ജസ്റ്റിസ് എസ്കെ കൗൾ ഇതിനോട് യോജിച്ചു. എന്നാൽ ജസ്റ്റിസുമാരായ എസ് രവീന്ദ്ര ഭട്ട്, ഹിമ കോലി, പിഎസ് നരസിംഹ എന്നിവർ ചീഫ് ജസ്റ്റിസിൻറെ നിലപാട് തള്ളി. കുട്ടികളെ ദത്തെടുക്കാനുള്ള അവകാശം സ്വവർഗ്ഗ പങ്കാളികൾക്ക് നൽകാനാവില്ലെന്നും മൂന്ന് ജഡ്ജിമാർ ഭൂരിപക്ഷ വിധിയിൽ വ്യക്തമാക്കി. വിവാഹത്തിന് നിയമസാധുത നല്കാത്തപ്പോൾ തന്നെ സ്വവർഗ്ഗ പങ്കാളികളോട് വിവേചനം ഉണ്ടാകില്ലെന്ന് കേന്ദ്രം ഉറപ്പാക്കണമെന്നും കോടതി പറഞ്ഞു.