2040-ല്‍ ചന്ദ്രനിൽ മനുഷ്യനെ ഇറക്കണമെന്നും 2035ഓടെ ബഹിരാകാശനിലയം ഉണ്ടാക്കണമെന്നും നിർദേശം നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. ഭാരതീയ അന്തരീക്ഷ സ്‌റ്റേഷന്‍’ (ഇന്ത്യന്‍ സ്‌പേസ് സ്റ്റേഷന്‍) നിർമിക്കുന്നതിനൊപ്പം ചൊവ്വയിലേക്കും ശുക്രനിലേക്കും ദൗത്യങ്ങൾ അയക്കണമെന്ന നിർദ്ദേശവും പ്രധാനമന്ത്രി മുന്നോട്ട് വെച്ചു. മുന്നോട്ടുള്ള യാത്രക്കായി പ്രത്യേക കർമ്മപദ്ധതി തയ്യാറാക്കാൻ ഇസ്രൊയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഗൻയാൻ പദ്ധതി അവലോകന യോഗത്തിലാണ് നിർദ്ദേശങ്ങൾ മുന്നോട്ട് വെച്ചത്.
മനുഷ്യനെ ബഹിരാകാശത്ത് അയയ്ക്കാനുള്ള ഗഗന്‍യാന്‍ ദൗത്യത്തിന്റെ പുരോഗതി വിലയിരുത്തുന്നതിനും ഇന്ത്യയുടെ മറ്റ് ഭാവി ബഹിരാകാശ ദൗത്യങ്ങളുടെ രൂപരേഖ തയ്യാറാക്കുന്നതിനുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഭാരതത്തിന്റെ ലക്ഷ്യങ്ങൾ വ്യക്തമാക്കിയത്. ഇത് സാധ്യമാക്കുന്നതിനായി ബഹിരാകാശ വകുപ്പ് ചാന്ദ്ര പര്യവേക്ഷണ ദൗത്യത്തിനായുള്ള മാര്‍ഗ്ഗരേഖ തയ്യാറാക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു.
ഭാവി ചന്ദ്രയാന്‍ ദൗത്യങ്ങള്‍, നെക്സ്റ്റ് ജനറേഷന്‍ ലോഞ്ച് വെഹിക്കിളിന്റെ നിര്‍മാണം, പുതിയ ലോഞ്ച് പാഡിന്റെ നിര്‍മാണം, ലബോറട്ടറികളും അനുബന്ധ സാങ്കേതിക വിദ്യകളും ഒരുക്കുക തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയായി. ചന്ദ്രയാന്‍ 3, ആദിത്യ എല്‍1 ദൗത്യങ്ങളുടെ വിജയത്തിന് പിന്നാലെയാണ് യോഗം ചേര്‍ന്നത്.