പി പി ചെറിയാൻ
ഡാളസ്: ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം തെക്കുകിഴക്കൻ ഡാളസിൽ നടന്ന വെടിവയ്പിൽ ഒരു വയസുള്ള കുഞ്ഞുൾപ്പെടെ നാല് പേർ മരിച്ചു. പരിക്കേറ്റ ഒരു പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. റോയ്‌സ് ഡ്രൈവിലെ 9700 ബ്ലോക്കിൽ നടന്ന ഒരു ഷൂട്ടിംഗിനെക്കുറിച്ചു വൈകുന്നേരം 4:20 ഓടെ ഉദ്യോഗസ്ഥർക്ക് അറിവ് ലഭിച്ചത്. പോലീസ് സംഭവസ്ഥലത്ത് എത്തിയപ്പോൾ, ഒരു വയസ്സുള്ള ആൺകുട്ടിയും 15 വയസ്സുള്ള പെൺകുട്ടിയും ഉൾപ്പെടെ അഞ്ച് പേരെ വെടിയേറ്റ് മുറിവേറ്റതായി കണ്ടെത്തിയെന്ന് ഡാളസ് പോലീസ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു.
മൂന്ന് മുതിർന്നവർ സംഭവസ്ഥലത്ത് തന്നെ മരിച്ചതായും കുട്ടികളെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഡാലസ് പോലീസ് പറഞ്ഞു. നിർഭാഗ്യവശാൽ, കുഞ്ഞ് പരിക്കുകളോടെ ആശുപത്രിയിൽ വെച്ച് മരിച്ചു. പെൺകുട്ടി അപകടനില തരണം ചെയ്‌തെന്നാണ് കരുതപ്പെടുന്നത്.
ഇരകളുടെ അയൽക്കാരനാണ് പ്രതി. ഇയാൾ ഇരകളുടെ വീട്ടിലേക്ക് നടന്ന് വെടിയുതിർക്കുകയായിരുന്നു. ഇതുവരെ വെടിവയ്പ്പിന്റെ കാരണം അറിവായിട്ടില്ല. പ്രതിക്കായി പോലീസ് തിരച്ചിൽ തുടരുകയാണ്. ഇതൊരു ഒറ്റപ്പെട്ട സംഭവമാണെന്നും പൊതുജനങ്ങൾക്ക് ഭീഷണിയില്ലെന്നും ഡിപിഡി പറഞ്ഞു.