പി പി ചെറിയാൻ
വാഷിംഗ്ടൺ: 2021 ജനുവരി 6 ന് യുഎസ് ക്യാപിറ്റോളിൽ നടന്ന കലാപത്തിൽ പങ്കെടുത്തതിന് മുൻ യുഎസ് നീന്തൽ താരവും ഒളിമ്പിക് സ്വർണ്ണ മെഡൽ ജേതാവുമായ ക്ലെറ്റ് കെല്ലറിന് 36 മാസത്തെ പ്രൊബേഷൻ ശിക്ഷ വിധിച്ചു. ആറ് മാസത്തെ വീട്ടുതടങ്കലും 360 മണിക്കൂർ സാമൂഹിക സേവനവും ശിക്ഷയിൽ ഉൾപ്പെടുന്നു. വെള്ളിയാഴ്ച സീനിയര്‍ യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി റിച്ചാര്‍ഡ് ലിയോണ്‍ ആണ് ശിക്ഷ വിധിച്ചത്.
ജനുവരി 6 ലെ കലാപവുമായി ബന്ധപ്പെട്ട് ശിക്ഷിക്കപ്പെട്ട ഏറ്റവും ഉയർന്ന വ്യക്തികളിൽ ഒരാളാണ് ക്ലെറ്റ്. കാപ്പിറ്റോളിൽ പ്രവേശിക്കുമ്പോൾ കെല്ലർ ധരിച്ചിരുന്ന നീല ടീം യുഎസ്എ ജാക്കറ്റ് സുരക്ഷാ ദൃശ്യങ്ങളിൽ കെല്ലറെ തിരിച്ചറിയാൻ നിയമപാലകരെ സഹായിച്ചു.
‘ഞാന്‍ ഇന്ന് നിങ്ങളുടെ മുന്നില്‍ ഇങ്ങനെ നിൽക്കുന്നതിന് എനിക്ക് ഒരു ഒഴികഴിവും പറയാനില്ല. എന്റെ പ്രവൃത്തികള്‍ കുറ്റകരമാണെന്നും എന്റെ പെരുമാറ്റത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം എനിക്കാണെന്നും ഞാന്‍ മനസ്സിലാക്കുന്നു’, ശിക്ഷ ലഭിക്കുന്നതിന് മുമ്പ് കെല്ലര്‍ ലിയോണിനോട് പറഞ്ഞു.
പ്രോസിക്യൂട്ടര്‍മാര്‍ 10 മാസത്തെ തടവാണ് ആവശ്യപ്പെട്ടത്. ‘അന്നത്തെ കലാപത്തില്‍ കൈവശമുണ്ടായിരുന്ന യുഎസ് പതാക കെല്ലര്‍ വലിച്ചെറിഞ്ഞതായും ആരോപണമുണ്ട്. ക്ലെറ്റ് ഡെറിക് കെല്ലര്‍ ഒരിക്കല്‍ ഒരു ഒളിമ്പ്യന്‍ എന്ന നിലയില്‍ അമേരിക്കന്‍ പതാക വഹിച്ചിരുന്നു. 2021 ജനുവരി 6 ന് അദ്ദേഹം ആ പതാക ഒരു ചവറ്റുകുട്ടയിലേക്ക് വലിച്ചെറിഞ്ഞു, പ്രോസിക്യൂട്ടര്‍മാര്‍ ശിക്ഷാ കുറിപ്പില്‍ എഴുതി.
“നിങ്ങളെ ഏതെങ്കിലും ജയിൽ മുറിയിൽ ഇരുത്തുന്നതിനേക്കാൾ, നിങ്ങളുടെ സമയം ഫലപ്രദമായി ഉപയോഗിക്കുന്നതിനുള്ള വിലയേറിയ മാർഗമാണിതെന്ന് ഞാൻ കരുതുന്നു,” വിധിപ്രസ്താവനയിൽ ജഡ്ജി പറഞ്ഞു.