തെലങ്കാനയിൽ പ്രോടെം സ്പീക്കറും എഐഎംഐഎം എംഎൽഎയുമായ അക്ബറുദ്ദീൻ ഒവൈസിയ്ക്ക് മുന്നിൽ യാതൊരു കാരണവശാലും സത്യപ്രതിജ്ഞ ചെയ്യില്ലെന്ന് ബിജെപി എംഎൽഎ രാജാ സിംഗ്. മുമ്പ് ഹിന്ദു വിരുദ്ധ പരാമർശം നടത്തിയ ഒരാളുടെ മുന്നിൽ സത്യപ്രതിജ്ഞ ചെയ്യണമോ എന്നാണ് രാജ സിങ് ചോദിക്കുന്നത്. ഒവൈസിയെ ചുമതലയിൽ നിന്ന് മാറ്റി മുഴുവൻ സമയ സ്പീക്കറെ നിയമിച്ചതിന് ശേഷം മാത്രമേ സത്യപ്രതിജ്ഞ ചെയ്യൂ എന്നും അദ്ദേഹം പറഞ്ഞു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട എംഎൽഎമാർ നിയമസഭയുടെ ആദ്യ സമ്മേളനത്തിൽ സത്യപ്രതിജ്ഞ ചെയ്യും. പ്രോടേം സ്പീക്കറായ ഒവൈസിയാണ് എംഎൽഎമാർക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുക. ഇതിൽ പ്രതിഷേധവുമായാണ് ബിജെപി എംഎൽഎ രാജാ സിംഗ് രംഗത്തെത്തിയത്.
പുതിയ മുഖ്യമന്ത്രി കോൺഗ്രസിന്റെ രേവന്ത് റെഡ്ഡിക്ക് മുൻഗാമി കെ ചന്ദ്രശേഖർ റാവുവിനെപ്പോലെ എഐഎംഐഎമ്മിനെ ഭയമാണെന്നും അതുകൊണ്ടാണ് ഒവൈസിയെ പ്രോടെം സ്പീക്കറാക്കാൻ അനുവദിച്ചുവെന്നും സിംഗ് ആരോപിച്ചു. പ്രോടെം സ്പീക്കർ എഐഎംഐഎമ്മിൽ നിന്നുള്ളയാളായതിനാൽ 2018ലും സിംഗ് സത്യപ്രതിജ്ഞ ചെയ്യാൻ വിസമ്മതിച്ചിരുന്നു.