ലോകസഭയിലുണ്ടായ സുരക്ഷാ വീഴ്ചയില്‍ പ്രധാനമന്ത്രിയോ ആഭ്യന്തര മന്ത്രിയോ വിശദീകരണം നൽകാത്തതിനാൽ ശക്തമായ പ്രതിഷേധം ഇന്നും തുടരാൻ പ്രതിപക്ഷം. കഴിഞ്ഞ ദിവസം പ്രതിപക്ഷ അംഗങ്ങളെ കൂട്ടത്തോടെ സസ്‌പെന്‍ഡ് ചെയ്ത നടപടി പരക്കെ വിമർശനം ഉയർത്തിയിരുന്നു. സുരക്ഷാ വീഴ്ചയില്‍ പ്രതിഷേധിച്ച അംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കണമെന്നു പ്രതിപക്ഷം ആവശ്യപ്പെടും.
സസ്‌പെന്‍ഡ് ചെയ്യപ്പെട്ട അംഗങ്ങളുടെ നേതൃത്വത്തില്‍ സഭയ്ക്ക് പുറത്ത് പ്രതിഷേധം കടുപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. പ്രതിപക്ഷനിരയിലെ 46 അംഗങ്ങള്‍ ലോക്‌സഭയിലും 45 അംഗങ്ങള്‍ രാജ്യസഭയിലും സസ്‌പെന്‍ഷനിലാണ്.
വിഷയത്തില്‍ ലോക്‌സഭാ സെക്രട്ടറിയേറ്റിനാണ് ഉത്തരവാദിത്തമെന്നും അതിനാൽ വിശദീകരണം നൽകേണ്ടതില്ലെന്നുമാണ് സര്‍ക്കാരിന്റെ നിലപാട്. പ്രതിപക്ഷ ബഹളത്തിനിടെ പോസ്റ്റ് ഓഫീസ് ബില്‍ പാസാക്കിയതിലൂടെ സര്‍ക്കാരിന്റെ നിലപാട് വ്യക്തമാണ്.