ചൈനയെ നടുക്കിക്കൊണ്ട് വൻ ഭൂചലനം. ഇന്നലെ രാത്രിയുണ്ടായ ഭൂചലനത്തിൽ നൂറിലേറെ പേർ കൊല്ലപ്പെട്ടതായാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ പറയുന്നത്. വടക്ക് പടിഞ്ഞാറൻ ഖൻസു പ്രവിശ്യയിലാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ 5.9 തീവ്രതയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഭൂചലനത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായും നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നതായുമാണ് വിവരം.
വൻഭൂചലനത്തിനു ശേഷം നിരവധി ചെറിയ തുടർചലനങ്ങളും ഉണ്ടായി. ക്വിൻഗായ് പ്രവിശ്യയിലും തുടർചലനം ഉണ്ടായി. ജല, വൈദ്യുതി ലൈനുകൾക്കും ഗതാഗത, വാർത്താവിനിമയ സംവിധാനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനം ഊർജിതമാക്കാൻ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് നിർദേശം നൽകി.