പി പി ചെറിയാന്‍

ഷിക്കാഗോ: കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായി ചുമതല ഏല്‍ക്കുമ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസിന് കരുത്തുറ്റ ഒരു പ്രതലമുണ്ടാക്കി കെട്ടിപ്പൊക്കുക എന്ന ലക്ഷ്യമേ തനിക്ക് ഉണ്ടായിട്ടുള്ളൂ എന്ന് കെ സുധാകരന്‍. ഹൃസ്വ സന്ദര്‍ശനത്തിനായി അമേരിക്കയിലെത്തിയ കെ സുധാകരന്‍ ഷിക്കാഗോയില്‍ ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസിന്റെ (ഒഐസിസിയുഎസ്എ) ആഭിമുഖ്യത്തില്‍ നടത്തിയ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.

‘അധികാരം എന്റെ മോഹമായിരുന്നില്ല. മുഖ്യമന്ത്രിയാകാനൊന്നും ഞാന്‍ ആഗ്രഹിച്ചിട്ടില്ല. ആ ആഗ്രഹത്തിനു വേണ്ടിയുള്ള പോരാട്ടവും ഞാന്‍ നടത്തിയിട്ടുമില്ല. ഇപ്പോഴും നടത്തുന്നുമില്ല. എനിക്ക് പാര്‍ട്ടിയാണ് വലുത്. ജനാധിപത്യ മതേതര ശക്തികള്‍ ഇന്ത്യന്‍ രാഷ്ട്രീയമണ്ഡത്തില്‍ സ്ഥാനം ഉറപ്പിക്കുമ്പോള്‍ അതിന്റെ പിറകില്‍ കേരളത്തില്‍ അതിനൊരു സമൂഹം, അതിനൊരു പ്രസ്ഥാനം കൂടെ ഉണ്ടാകണമെന്ന് ദൃഢനിശ്ചയമാണ് എന്റെ രാഷ്ട്രീയദര്‍ശനത്തിന്റെ അടിത്തറ. അത് വച്ചുകൊണ്ടുള്ള രാഷ്ട്രീയ പ്രവര്‍ത്തനവുമായിട്ടാണ് ഞാന്‍ മുമ്പോട്ടു പോകുന്നത്.

ആദ്യമായിട്ടാണ് അമേരിക്കയില്‍ എത്തുന്നത്. അവിടെ ആദ്യമായി കെപിസിസിയുടെ ഒരു പോഷക സംഘടന സംഘടന സംഘടിപ്പിച്ച സ്വീകരണയോഗത്തില്‍ ഞാന്‍ സംസാരിക്കുന്നു. ഒരു പാടു കാലത്തെ സ്വപ്നത്തിന്റെ സാക്ഷാത്കാരമാണ് ഇത്. ആ സാക്ഷാത്കാരമൊരുക്കിയ ഇതിന്റെ സംഘാടകര്‍ക്ക് ഞാന്‍ നന്ദി പറയുകയാണ്. വളരെ ചെറിയ പ്രായത്തില്‍ തന്നെ കോണ്‍ഗ്രസിലേക്ക് കടന്നു വന്നയാളാണ് ഞാന്‍. 1957ല്‍ ശങ്കരന്‍ നമ്പൂതിരിപാടിന്റെ മന്ത്രിസഭ. ആ മന്ത്രിസഭയോടനുബന്ധിച്ച് വ്യാപകമായ അക്രമം കേരളത്തില്‍ ഉണ്ടായപ്പോള്‍ അന്ന് അങ്കമാലിയില്‍ ഗ്ലോറി എന്നൊരു ഗര്‍ഭിണിയെ വെടിവെച്ചുകൊന്ന ഒരു സംഭവം നിങ്ങളുടെ മനസ്സില്‍ കിടപ്പുണ്ടാവും.

അന്നെനിക്ക് ഒമ്പത് വയസാണ്. അന്ന് എന്നോടൊപ്പമുള്ള പത്തുമുപ്പതു കുട്ടികളെ കൂട്ടി പ്രകടനം നയിച്ചുപോയ ആളാണ് ഞാന്‍. അന്ന് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഈറ്റില്ലമാണ് എന്റെ നാട്. അന്ന് അങ്ങനെ പോകുമ്പോള്‍ സി.പി.എം. ന്റെ ഗുണ്ടകള്‍ അക്രമിച്ചു. ഞങ്ങള്‍ ചിതറി ഓടിയ കഥകള്‍ മനസ്സിനകത്ത് തങ്ങി നില്‍ക്കുന്നു. ആ ഓര്‍മ്മയില്‍ നിന്നും വളര്‍ന്നു വന്ന രാഷ്ട്രീയമാണ് എന്റെ രാഷ്ട്രീയം. എന്റെ അച്ഛനൊക്കെ പ്രാദേശിക കോണ്‍ഗ്രസിന്റെ നേതാവാണ്. ഒരു രാഷ്ട്രമായി ഇന്ത്യയെ മാറ്റാന്‍ നമുക്ക് സാധിച്ചുവെന്നും കെ. സുധാകരന്‍ പറഞ്ഞു.

കേരള രാഷ്ട്രീയത്തെകുറിച്ച് പരാമര്‍ശിച്ച സുധാകരന്‍ പിണറായി സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരെയും ഖജനാവില്‍ നിന്നും കോടികള്‍ ചിലവഴിച്ചു നടത്തുന്ന നവകേരളധൂര്‍ത്തു യാത്രക്കെതിരെയും ആഞ്ഞടിച്ചു. സമാധാനപരമായി ജനാധിപത്യരീതിയില്‍ പ്രതിഷേധിക്കുന്നവരെ ജയിലിലടയ്ക്കുന്ന ജനാധിപത്യ വിരുദ്ധ പ്രവണതയാണ് കേരളത്തില്‍ നിലനില്‍ക്കുന്നതെന്നും നവകേരളയാത്ര ഗുണ്ടാ യാത്രയാണെന്നും കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ കൂട്ടിച്ചേര്‍ത്തു

കെപിസിസിയുടെ നേരിട്ട് നിയന്ത്രണത്തിലുള്ള പ്രവാസി പോഷക സംഘടനയാണ് ഒഐസിസി. അതുപോലെ എഐസിസിയുടെ കീഴിലുള്ള സംഘടനയാണ് ഐഒസി. അമേരിക്കയിലെ ഈ രണ്ടു സംഘടനകളും കൂട്ടായ പ്രവര്‍ത്തനങ്ങളില്‍ കൂടി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ ശക്തമാക്കുവാനുള്ള പ്രവര്‍ത്തങ്ങളില്‍ പങ്കു ചേരണം. 2024 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും 2026 ലെ കേരളാ നിയമസഭ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ്സും സഖ്യ കക്ഷികളും ജയിച്ചേ മതിയാവൂ. അതിനുള്ള പോരാട്ടം ശക്തമാക്കണമെന്നും പ്രസിഡണ്ട് പറഞ്ഞു.

ഒഐസിസിയുഎസ്എ ചിക്കാഗോ ചാപ്റ്റര്‍ പ്രസിഡണ്ട് ലൂയി ചിക്കാഗോയുടെ അധ്യക്ഷത വഹിച്ചു. അമേരിക്കയിലെ ആദ്യ സന്ദര്‍ശനത്തിനു എത്തിയ നേതാവിന്റെ ആയുരാരോഗ്യത്തിന് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് അധ്യക്ഷന്‍ പറഞ്ഞു. ചെണ്ടമേളത്തിന്റെയും മുത്തുക്കുടകളുടെയും അകമ്പടിയോടെയായിരുന്നു നേതാക്കളെ വരവേറ്റത്. അലോന ജോര്‍ജ് അമേരിക്കന്‍ – ഇന്ത്യന്‍ ദേശീയ ഗാനമാലപിച്ചു

നാഷണല്‍ ജനറല്‍ സെക്രട്ടറി ജീമോന്‍ റാന്നി സ്വാഗതം ആശംസിച്ചു. 1893 ലെ സ്വാമി വിവേകാന്ദന്റെ ലോകപ്രശസ്ത പ്രഭാഷണം നടന്ന ചിക്കാഗോ, 1886 ല്‍ മെയ് മാസം ചിക്കാഗോയില്‍ നടന്ന തൊഴിലാളി സമരവും റാലിയും ലോകത്തിലെ തൊഴിലാളി പ്രസ്ഥാനങ്ങളുടെ ചരിത്രത്തില്‍ തങ്കലിപികളില്‍ എഴുതി വച്ചിരിക്കുന്നു. ആ മണ്ണിലേക്കാണ് കോണ്‍ഗ്രസ് വിപ്ലവ നായകന്റെ വരവ്. കെ സുധാകരന്‍ കോണ്‍ഗ്രസ് പോരാളികള്‍ക്ക് പകര്‍ന്നു നല്‍കിയ ഇംഗ്ലീഷ് പദം ‘NO COMPROMISE’ എന്നും ആവേശം പകര്‍ന്നു നല്‍കുന്നുവെന്ന് തന്റെ ആവേശഭരിതമായ സ്വാഗത പ്രസംഗത്തില്‍ ജനറല്‍ സെക്രട്ടറി ജീമോന്‍ റാന്നി പറഞ്ഞു.

കെ. സുധാകരന്റെ ലാളിത്യമാണ് അദേഹത്തിന്റെ തെളിച്ചമെന്ന് ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് യുഎസ്എ ചെയര്‍മാന്‍ ജെയിംസ് കൂടല്‍ പറഞ്ഞു. രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങിപോകുമ്പോള്‍ നിറകണ്ണുകളോടെ നില്‍ക്കുന്ന അമ്മ. തിരിച്ചുവരുമെന്ന് പ്രതീക്ഷയില്ലാത്ത ഭാര്യ, കുഞ്ഞുങ്ങള്‍. അവരെ സാക്ഷിനിര്‍ത്തിയാണ് ഇറങ്ങിപോകുന്നത്. ഇന്നത്തെ കെ.എസ്.യു. അല്ല. പഴയ കെ.എസ്.യു.വിനെപ്പറ്റിയാണ് പറയുന്നത്. അദ്ദേഹം തിരിച്ചുവരുന്നത് കാത്തിരിക്കുന്ന കുടുംബത്തിലെ അംഗങ്ങളുടെ മാനസികാവസ്ഥ നമ്മള്‍ക്ക് ഊഹിക്കാവുന്നതാണ് ജെയിംസ് കൂടല്‍ അനുസ്മരിച്ചു.

മൂന്നുപ്രാവശ്യമാണ് സി.പി.എം.ന്റെ കാപാലികര്‍ ബോംബെറിഞ്ഞ് കൊല്ലുവാന്‍ ശ്രമിച്ചത്. അദ്ദേഹത്തിന്റെ ഇടത്തും വലതും നിന്ന ഇരുപത്തെട്ടോളം ചെറുപ്പക്കാരെ വെട്ടിനുറുക്കി. ആ കുടുംബത്തെ ഹൃദയത്തോടു ചേര്‍ത്തു നിര്‍ത്തുകയാണിപ്പോഴും അദ്ദേഹം. അത്ര തീക്ഷണമായ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തി കേരളത്തിലെ രാഷ്ട്രീയത്തിലേക്ക് കടന്നുവന്നയാളാണ് കെ.സുധാകരന്‍. കേരളത്തിലെ ജനങ്ങളാണ് കെ.പി.സി.സി. പ്രസിഡന്റായി കെ.സുധാകരന്‍ വേണമെന്ന ആവശ്യം ഉന്നയിച്ചത്. അതോടെ കോണ്‍ഗ്രസ് നേതൃത്വത്തിന് മറ്റ് മാര്‍ഗ്ഗമില്ലാതെ വന്നു. പിണറായി വിജയനെ പോലെ ഒരു ഏകാധിപതി ഭരിക്കുന്ന കേരളത്തില്‍ കോണ്‍ഗ്രസിനെ തിരിച്ചുകൊണ്ടുവരിക എന്നൊരു വലിയ ദൗത്യമാണ് നമ്മുടെ പ്രിയപ്പെട്ട നേതാവിനെ ഏല്‍പിച്ചിരിക്കുന്നത്. ഇന്ന് കേരളത്തില്‍ കോണ്‍ഗ്രസ് – കെ.എസ്.യു പ്രസ്ഥാനം, യുവജനപ്രസ്ഥാനം, മഹിളപ്രസ്ഥാനം സഹകരണസംഘങ്ങള്‍ തുടങ്ങിയ എല്ലാ മേഖലയിലും കോണ്‍ഗ്രസ് തിരിച്ചുവരവിന്റെ പാതയിലാണ്. കാരണം കെ. സുധാകരനെ പോലെ ഒരു നായകനുള്ളതിനാലാണെന്നും ജെയിംസ് കൂടല്‍ പറഞ്ഞു.

ഒരു കാലത്തു മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ പാര്‍ട്ടി ഗ്രാമങ്ങള്‍ക്ക് പ്രസിദ്ധി നേടിയ കണ്ണൂരിന്റെ മണ്ണിനെ കോണ്‍ഗ്രസ് മണ്ണാക്കി മാറ്റിയ ആരാധ്യനായ നേതാവ്. നെഞ്ചുറപ്പുള്ള, നിര്‍ഭയനായി കോണ്‍ഗ്രെസ്സിനെ നയിക്കുന്ന കെ.സുധാകരനെ പ്രസിഡന്റായി ചുമതലയേറ്റത്തിന്റെ ശേഷം നടന്ന ഉപ തിരഞ്ഞെടുപ്പുകളില്‍ ഉജ്ജ്വല വിജയം, കോണ്‍ഗ്രസ് വിദ്യാര്‍ത്ഥി സംഘണ്ടനകള്‍ക്കു എത്തി നോക്കാന്‍ പോലും കഴിയാതിരുന്ന കേരളത്തിലെ നിരവധി കോളേജുകളിലും യൂണിവേഴ്‌സിറ്റികളിലും കെഎസ്യൂവിനു ഉജ്ജ്വല വിജയം, പ്രസിഡന്റിന്റെ കരങ്ങള്‍ക്ക് ശക്തി പകരാന്‍ ഒഐസിസി യൂഎസ്എ ഉണ്ടായിരിക്കുമെന്ന് നാഷണല്‍ പ്രസിഡണ്ട് ബേബി മണക്കുന്നേല്‍ പറഞ്ഞു.

ഇല്ലിനോയി സ്റ്റേറ്റ് റെപ്രെസെന്ററിവും മലയാളിയുമായ കെവിന്‍ ഓലിക്കല്‍, ക്‌നാനായ ഇടവക വികാരി ഫാ. ബിന്‍സ് ചെത്തെലില്‍, ഒഐസിസി നാഷണല്‍ വൈസ് പ്രസിഡന്റ് ഗ്ലാഡ്സണ്‍ വര്‍ഗീസ്, ചിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡണ്ട് ജെസ്സി റിന്‍സി തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു. സീനിയര്‍ അംഗം ഇലക്കാട്ടു കെ സുധാകരനെ ഷാള്‍ അണിയിച്ചു സ്വീകരിച്ചു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രെസ്സിന്റെ 139 ജന്മദിനത്തോടനുമ്പന്ധിച്ചു ജന്മ ദിന കേക്കും മുറിച്ചു.

സ്വതസിദ്ധമായ ശൈലിയില്‍ ഉജ്വലമായ വാക്കുകള്‍ കൊണ്ട് എംസി ചെയ്ത ചാപ്റ്റര്‍ ജനറല്‍ സെക്രെട്ടറി സിനു പാലക്കാത്തടം സമ്മേളനത്തിനു മികവ് നല്‍കി. നോര്‍ത്തേണ്‍ റീജിയണല്‍ സെക്രട്ടറി സജി കുര്യന്‍ നന്ദി അറിയിച്ചു. നാഷണല്‍ വൈസ് ചെയര്‍മാന്‍ ഡോ.അനുപം രാധാകൃഷ്ണന്‍, നോര്‍തേണ്‍ണ്‍ റീജിയണല്‍ ചെയര്‍മാന്‍ ഡോ. സാല്‍ബി പോള്‍ ചേന്നോത്ത്, ഗ്ലാഡ്സണ്‍ വര്‍ഗീസ്, ലൂയി ചിക്കാഗോ, സിനു പാലാക്കാത്തടം, സജി കുര്യന്‍, ജിബു സാം തുടങ്ങിയവരുടെ നേതൃത്തിലുള്ള വിവിധ കമ്മിറ്റികള്‍ സമ്മേളനത്തിന്റെ ഉജ്ജ്വല വിജയത്തിനായി പ്രവര്‍ത്തിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here