രാജ്യത്ത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ച അയോധ്യാ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ കോൺഗ്രസ് പങ്കെടുക്കില്ല. കോൺഗ്രസ് പ്രമുഖരായ സോണിയ ഗാന്ധി, മല്ലികാർജുൻ ഖർഗെ, അധിർ രഞ്ജൻ ചൗധരി എന്നിവർ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് ഹൈക്കമാന്‍ഡ് അറിയിച്ചു. ബിജെപിയും ആർഎസ്എസും ചടങ്ങിനെ രാഷ്ട്രീയ വൽകരിക്കുകയാണെന്നും പരിപാടിയിൽ പങ്കെടുക്കില്ലെന്നും കോൺഗ്രസ് നേതൃത്വം പറഞ്ഞു.
ആദ്യം മുതലേ അയോധ്യ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ടു കോണ്‍ഗ്രസിനുള്ളില്‍ വിയോജിപ്പ് നിലനിന്നിരുന്നു. ചടങ്ങില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് കോണ്‍ഗ്രസ് ഔദ്യോഗിക പ്രതികരണം അറിയിച്ചിട്ടില്ല. സര്‍ക്കാര്‍ പങ്കാളിത്തമുള്ള ചടങ്ങെന്ന നിലയില്‍ ലോക്‌സഭാ കക്ഷി നേതാവായ അധിര്‍രഞ്ജൻ ചൗധരിയെ പങ്കെടുപ്പിക്കുന്നത് കുഴപ്പത്തില്‍ ചാടിക്കില്ലെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. എന്നാല്‍ ചൗധരിക്കും പങ്കെടുക്കാന്‍ താല്‍പര്യമില്ലെന്നാണ് വിവരം. കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിക്കും അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയ്ക്കും പുറമെ അധിര്‍രഞ്ജൻ ചൗധരിക്കാണ് ചടങ്ങിലേക്ക് ക്ഷണമുള്ളത്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനും ക്ഷണമുണ്ട്.