പി പി ചെറിയാൻ
ന്യൂജേഴ്‌സി: ന്യൂ ഹാംഷെയറിൽ നിക്കി ഹേലിയുടെ പ്രതീക്ഷകൾക്ക് ഉത്തേജനം നൽകിക്കൊണ്ട് ക്രിസ് ക്രിസ്റ്റി തന്റെ പ്രസിഡൻഷ്യൽ പ്രചാരണം അവസാനിപ്പിച്ചു. ക്രിസ് ക്രിസ്റ്റി പ്രസിഡൻഷ്യൽ ബിഡ് ഉപേക്ഷിച്ചതോടെ റിപ്പബ്ലിക്കൻ പ്രൈമറിയിൽ ട്രംപ്, ഡിസന്റിസ്, നിക്കി ഹേലി എന്നിവർ തമ്മിലുള്ള ത്രികോണ മത്സരത്തിനു കളമൊരുങ്ങുകയാണ്.
“ജയിക്കാൻ വേണ്ടി കള്ളം പറയുന്നതിനേക്കാൾ സത്യം പറഞ്ഞ് തോൽക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്,” ക്രിസ്റ്റി ബുധനാഴ്ച ന്യൂ ഹാംഷെയറിലെ വിൻഹാമിൽ തന്റെ അനുയായികളോട് പറഞ്ഞു. “നോമിനേഷനിൽ വിജയിക്കാൻ ഒരു വഴിയുമില്ലെന്ന് വ്യക്തമായതിനാലാണ് ഞാൻ എന്റെ പ്രചാരണം നിർത്തുന്നത്.” അദ്ദേഹം പറഞ്ഞു. ഡൊണാൾഡ് ട്രംപിന്റെ ഏറ്റവും രൂക്ഷമായ വിമർശകനായിരുന്നു മുൻ ന്യൂജേഴ്‌സി ഗവർണർ.
ട്രംപ് വിരുദ്ധ വോട്ടുകൾ ഭിന്നിക്കാതിരിക്കാൻ ജനുവരി 23 ന് നടക്കുന്ന പ്രൈമറിക്ക് മുമ്പ്, ഹേലിയെപ്പോലെ മിതവാദികളായ റിപ്പബ്ലിക്കൻമാരുടെയും സ്വതന്ത്രരുടെയും ചിന്താഗതിയുള്ള ക്രിസ്റ്റി പുറത്തുപോകാൻ വലിയ സമ്മർദ്ദം ഉയർന്നിരുന്നു. ട്രംപ് ശരാശരി 50 ശതമാനത്തിൽ താഴെ വോട്ടെടുപ്പ് നടത്തുന്ന ആദ്യകാല സംസ്ഥാനമാണ് ന്യൂ ഹാംഷെയർ.
ക്രിസ്റ്റിയെ പിന്താങ്ങുന്നവരിൽ പലരും വോട്ടുകൾ ഭിന്നിക്കാതിരിക്കാൻ അദ്ദേഹത്തോട് മാറിനിൽക്കാൻ ആവശ്യപ്പെട്ടിരുന്നു. ക്രിസ്റ്റിയുടെ ന്യൂ ഹാംഷെയർ സ്റ്റിയറിംഗ് കമ്മിറ്റി അംഗം, പ്രമുഖ റെസ്റ്റോറേറ്റർ ടോം ബൗച്ചർ, ഏതാനും ദിവസങ്ങൾക്ക് മുൻപ് ഹേലിയുടെ പ്രചാരണത്തിലേക്ക് തിരിഞ്ഞു. ക്രിസ്റ്റിയുടെ ദീർഘകാല സുഹൃത്തായ സുനുനു ചൊവ്വാഴ്ച ന്യൂ ഹാംഷെയർ റേഡിയോ ഷോയിൽ തനിക്ക് വോട്ട് ചെയ്യുന്നത് “പാഴായ വോട്ട്” ആയിരിക്കുമെന്ന് പറഞ്ഞു.
ട്രംപിനെ തകർക്കുക എന്ന ദൗത്യവുമായാണ് ജൂണിൽ ക്രിസ്റ്റി പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ പ്രവേശിച്ചത്. എന്നാൽ പ്രസിഡൻഷ്യൽ പ്രൈമറി ചർച്ചകളിൽ പങ്കെടുക്കാൻ ട്രംപ് വിസമ്മതിച്ചതോടെ മുൻ പ്രസിഡന്റിനെ നേരിട്ട് നേരിടാൻ ക്രിസ്റ്റിക്ക് കഴിഞ്ഞില്ല.
ക്രിസ്റ്റി പിൻവാങ്ങിയതോടെ ഹേലിക്ക് വലിയ നേട്ടമാകാൻ സാധ്യതയുണ്ടെന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്. ചൊവ്വാഴ്ച പുറത്തുവിട്ട UNH/CNN സർവേയിൽ ക്രിസ്റ്റിയുടെ പിന്തുണക്കാരിൽ 65 ശതമാനം പേരും ക്രിസ്റ്റി മത്സരത്തിൽ ഇല്ലെങ്കിൽ ഹേലിക്ക് പിന്തുണ നൽകുമെന്ന് കണ്ടെത്തി.