മണിപ്പൂരിൽ കലാപം അവസാനിക്കുന്നില്ല. കലാപഭൂമിയിൽ ഇന്നലെയും നാല് പേര്‍ കൊല്ലപ്പെട്ടതായി വിവരം. ഇന്നലെ സംഘര്‍ഷം നടന്ന ചുരാചന്ദ്‌പൂരിലാണ് നാല് പേര്‍ കൊല്ലപ്പെട്ടത്.
അതേസമയം കുക്കികളുടെ പിന്നോക്ക വിഭാഗ പദവി പുനഃപരിശോധിക്കേണ്ടതാണെന്ന മുഖ്യമന്ത്രി ബിരേൻ സിങിന്റെ പ്രസ്താവന കടുത്ത പ്രതിഷേധത്തിന് കാരണമായി. പ്രസ്താവനക്കെതിരെ കുക്കികൾ രംഗത്ത് വന്നു. മുഖ്യമന്ത്രിയുടെ പ്രസ്താവന സംസ്ഥാനത്ത് സംഘര്‍ഷം വര്‍ധിപ്പിക്കുന്ന നീക്കമാണെന്ന് കുക്കി വിഭാഗം നേതാക്കൾ പറയുന്നു. കുക്കികളെ ലക്ഷ്യമിടാനാണ് സർക്കാർ നീക്കമെങ്കിൽ സാഹചര്യം മോശമാകുമെന്ന് ഇവർ മുന്നറിയിപ്പ് നൽകി. കുക്കികളുടെ എസ് ടി പദവി പുനപരിശോധിക്കാൻ സമിതി സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മെയ്‌തെ വിഭാഗത്തിന് എസ്‌ടി പദവി നൽകണമെന്ന കോടതി ഉത്തരവാണ് സംസ്ഥാനത്ത് കലാപത്തിന് കാരണമായത്.