പാര്‍ലമെന്‍റിലെ സെന്‍ട്രല്‍ ഹാളില്‍ ചേര്‍ന്ന എന്‍.ഡി.എ യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേതാവായി തിരഞ്ഞെടുത്തു. പ്രതിരോധ മന്ത്രി രാജ്നാഥ് സിങാണ് മോദിയുടെ പേര് നിര്‍ദേശിച്ചത്. അമിത് ഷാ പിന്താങ്ങി. എന്‍.ഡി.എ ഒരു കുടുംബമാണെന്നും രാജ്നാഥ് സിങ് പറഞ്ഞു. മുഴുവന്‍ സമയവും എന്‍.ഡി.എയ്ക്ക് ഒപ്പമുണ്ടാകുമെന്ന് നിതീഷ് കുമാറും ജനങ്ങള്‍ എന്‍.ഡി.എയില്‍ വിശ്വാസമര്‍പ്പിച്ചുവെന്നും നഷ്ടമായ സീറ്റുകള്‍ തിരിച്ചു പിടിക്കുമെന്നും ചന്ദ്രബാബു നായിഡുവും പറഞ്ഞു. 

വേദിയില്‍ പ്രധാനമന്ത്രിക്കൊപ്പമായിരുന്നു ഇരുവരുടെയും സ്ഥാനം. ജെ.ഡി.യുവിനും ടി.ഡി.പിക്കും ഓരോ കാബിനറ്റ് മന്ത്രിസ്ഥാനം നല്‍കിയേക്കും. ഇരുപാര്‍ട്ടികള്‍ക്കും രണ്ട് സഹമന്ത്രിസ്ഥാനം വീതവും നല്‍കും.ഏക്നാഥ് ഷിന്‍ഡെ ശിവസേന വിഭാഗത്തിനും ഒരു കാബിനറ്റ് മന്ത്രിപദം നല്‍കും. റെയില്‍വേ വകുപ്പ് വേണമെന്ന ആവശ്യം നിതീഷ് കുമാര്‍ ശക്തമാക്കിയേക്കും. അതേസമയം, മന്ത്രിസഭാ രൂപീകരണത്തില്‍ കാര്യമായ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലാണ് ബി.ജെ.പി. സ്പീക്കര്‍ പദവിയില്‍ വിട്ടുവീഴ്ച ഉണ്ടായേക്കില്ല.