ആലപ്പുഴ: യുഎസ് മലയാളി ചെങ്ങന്നൂര്‍ വാഴാര്‍മംഗലം ഉഴത്തില്‍ ജോയ്.വി.ജോണിന്റെ കൊലപ്പെടുത്തുന്നതിലേക്ക് മകന്‍ ഷെറിനെ നയിച്ച കാരണങ്ങള്‍ കണ്ടെത്താന്‍ പോലീസ് ശ്രമം ആരംഭിച്ചു. പാസ്‌പോര്‍ട്ട്, ഒ.സി.ഐ (ഓവര്‍സീസ് സിറ്റിസണ്‍ഷിപ്പ് ഓഫ് ഇന്ത്യ) കാര്‍ഡ് അടക്കമുള്ള രേഖകള്‍ ബാംഗ്ലൂരിലാണെന്ന എന്ന പ്രതിയുടെ അവകാശവാദം ശരിയാണെന്ന് ഉറപ്പിക്കാന്‍ ഇവ പരിശോധനകള്‍ക്ക് വിധേയമാക്കാനം പോലീസ് ഒരുങ്ങുകയാണ്. പൗരത്വം സംബന്ധിച്ചുള്ള നിയമ പ്രശ്‌നങ്ങള്‍ക്കും ഈ രേഖകള്‍ രേഖകള്‍ കണ്ടെടുക്കേണ്ടതുണ്ട്. അമേരിക്കന്‍ പൗരത്വം അവകാശപ്പെടുന്ന ഇയാള്‍ അമേരിക്കയിലെ കുടുംബത്തെ വിട്ട് 2003 മുതല്‍ ഇന്ത്യയില്‍ തങ്ങാനുള്ള സാഹചര്യവും അന്വേഷിക്കും.

ഷെറിന്‍ തനിച്ചാണോ കൊലപാതകം നടത്തിയത് എന്ന സംശയവും ബലപ്പെട്ടിരിക്കുകയാണ്. തനിച്ചാണ് കൊലപാതകവും തെളിവുനശിപ്പിക്കലും നടത്തിയതെന്ന് പ്രതിയുടെ അവകാശവാദം പോലീസ് പൂര്‍ണമായും വിശ്വസിക്കുന്നില്ല. ഷെറിന്റെ അടുത്ത സുഹൃത്തുക്കളില്‍ ചിലരെ സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. ജോയിയെ വെടിവെയ്ക്കാന്‍ ഉപയോഗിച്ച തോക്കല്ലാതെ മറ്റ് ആയുധങ്ങള്‍ ഉണ്ടോ എന്ന സംശയത്തെ തുടര്‍ന്ന് ഊഴത്തില്‍ വീട്ടില്‍ പോലീസ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. കൊലപ്പെടുത്താന്‍ ഉപയോഗിച്ച തോക്ക്, മൃതദേഹം വെട്ടിമുറിക്കാന്‍ ഉപയോഗിച്ച ആയുധം, കത്തിക്കാന്‍ ഉപയോഗിച്ച പെട്രോള്‍ വാങ്ങിയ ഇടം, പെട്രോള്‍ വാങ്ങിയ ജാറുകള്‍ എന്നിവയടക്കം വിവിധ തെളിവുകള്‍ ശേഖരിക്കാനുണ്ടെന്ന് പ്രോസിക്യൂട്ടര്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

അമേരിക്കയിലെ ഷെറിന്റെ ജീവിതം സംബന്ധിച്ച് കുടുംബാംഗങ്ങള്‍ നല്‍കിയ മൊഴിയും പോലീസ് വിശദമായി പരിശോധിക്കുകയാണ്. അമേരിക്കയില്‍ ജനിച്ചുവളര്‍ന്ന ഷെറിന്‍ പഠനത്തില്‍ സമര്‍ത്ഥനായിരുന്നു. എന്നാല്‍ കൗമാരം പിന്നിട്ടതോടെ മയക്കുമരുന്നിന് അടിമയായി. ഇതേത്തുടര്‍ന്ന് സഹികെട്ട ജോയ്.വി.ജോണും കുടുംബവും ഷെറിന് നിര്‍ബന്ധപൂര്‍വം നാട്ടിലെത്തിക്കുകയായിരുന്നുവെന്നാണ് വിവരം. യു.എസ്. പൗരത്വമുണ്ടെങ്കിലും അവിടെ അവിടെ നിരവധി ചെക്ക് കേസുകളില്‍ പ്രതിയായ ഷെറിന്‍ നാട്ടിലെത്തിയതും മടങ്ങിപ്പോകാതിരുന്നതും അമേരിക്കന്‍ പോലീസിനെയും നിയമനടപടികളെ ഭയന്നുകൂടിയായിരുന്നു. വീട്ടിലെ മുടിയനായ പുത്രനായിരുന്നു ഷെറിനെന്ന് മാതാവ് മറിയാമ്മയും പോലീസിനോട് പറഞ്ഞു. 2003ല്‍ നാട്ടിലെത്തിയ ഷെറിന്‍ ഇടയ്ക്കു ശ്രീലങ്കയില്‍ പോയാണ് പാസ്‌പോര്‍ട്ട് പുതുക്കിയത്.
സഹോദരന്‍ ഡേവിഡിനോടും മൂത്ത സഹോദരി ഷേര്‍ളിയോടും ഷെറിന്‍ പലപ്പോഴും ശത്രുതാ മനോഭാവത്തോടെയാണു പെരുമാറിയിരുന്നത്. അമേരിക്കയില്‍നിന്ന് ഇവര്‍ നാട്ടിലെത്തുമ്പോള്‍ ഷെറിന്‍ മോശമായി പെരുമാറുകയും ദേഹോപദ്രവമേല്‍പിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ഷെറിന്റെ ഇളയ സഹോദരനുമായ ഡോ. ഡേവിഡ് ജോണിന്റെ യഥാര്‍ഥ പേര് ഷെറില്‍ ജോണ്‍ എന്നായിരുന്നു. പേരുകളുടെ സാമ്യം മൂലം പലപ്പോഴും ഷെറില്‍ വെട്ടിലായിരുന്നു. ഷെറിനാണെന്നു തെറ്റിദ്ധരിച്ച് പോലീസും ഷെറിന്റെ തട്ടിപ്പിനിരയായവരും ഷെറിലിനെ ചോദ്യംചെയ്യുകയും അപമര്യാദയായി പെരുമാറുകയും ചെയ്യുന്നതില്‍ സഹികെട്ടാണ് ഡേവിഡ് എന്നാക്കിയത്.

കൊലപാതകവുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി ഇന്നലെയാണ് കുടുംബാംഗങ്ങളെ സ്റ്റേഷനില്‍ വിളിപ്പിച്ചത്. ഷെറിനെക്കുറിച്ച് ചോദിച്ചപ്പോള്‍ സഹോദരങ്ങളായ ഷേര്‍ളിയും ഡേവിഡും ഭീതിയോടെയാണ് പ്രതികരിച്ചത്. തങ്ങളെ കൊലപ്പെടുത്താന്‍ തക്കം പാര്‍ത്തു നടന്നയാളാണ് ഷെറിനെന്ന് ഇവര്‍ പറഞ്ഞു. അച്ഛനെ കൊന്ന് കുടുംബം തകര്‍ത്തവന്‍, വീട്ടില്‍ ഒരിക്കലും സമാധാനം നല്‍കാത്തവന്‍, തങ്ങളോട് ഒരിക്കലും സ്‌നേഹമായി പെരുമാറിയിട്ടില്ലാത്തവന്‍. ചോദിച്ചപ്പോഴെല്ലാം വെറുപ്പോടെ ഇങ്ങിനെയൊക്കെയായിരുന്നു പ്രതികരണം. ഷെറിന്റെ ഉപദ്രവം കൂടിയതോടെയാണ് കുടുംബം നാട്ടിലെത്തുന്ന അവസരത്തില്‍ ഷെറിന്‍ വീട്ടില്‍ നിന്നു മാറിത്താമസിക്കണമെന്ന് പിതാവ് നിര്‍ദേശിച്ചിരുന്നു. ഈ ദിവസങ്ങളില്‍ ആഡംബര ഹോട്ടലില്‍ താമസിക്കാനുള്ള പണവും ജോയി നല്‍കിയിരുന്നു.

തിരുവനന്തപുരത്തും ബംഗളുരുവിലും ഐടി മേഖലയില്‍ ജോലി ചെയ്തിട്ടുള്ള ഷെറിന്‍ വരുമാനത്തിന്റെ ഇരട്ടി ചെലവാക്കുന്ന സ്വഭാവക്കാരനായിരുന്നു. ചെങ്ങന്നൂര്‍ നഗരത്തില്‍ ജോയിയുടെ ഉടമസ്ഥതിയിലുള്ള കെട്ടിടത്തിലെ കടമുറികള്‍ പലതും ലക്ഷങ്ങള്‍ സെക്യൂരിറ്റി ഡിപ്പോസിറ്റ് വാങ്ങി വാടകയ്ക്ക് നല്‍കിയിരുന്നതു ഷെറിനാണ്. ഈ പണത്തെച്ചൊല്ലി ജോയിയും ഷെറിനും തമ്മില്‍ കലഹിക്കാറുണ്ടായിരുന്നു. 2010ല്‍ വിവാഹിതനായ ശേഷം ഷെറിന്‍ കുറച്ചു നാള്‍ ബംഗളുരുവിലാണു താമസിച്ചത്. അക്കാലത്താണ് ഷെറിന്‍ കൂടുതല്‍ ധൂര്‍ത്തനായതെന്ന് പറയപ്പെടുന്നു. രണ്ടു വര്‍ഷത്തിനുശേഷം വിവാഹബന്ധം വേര്‍പെടുത്തിയെങ്കിലും ധാരാളിത്തത്തില്‍ കുറവുണ്ടായില്ല. ഇക്കുറി നാട്ടിലെത്തിയ ജോയി ജോണിനോട് സ്വത്തുസംബന്ധിച്ച് ഷെറിന്‍ തര്‍ക്കമുണ്ടാക്കിയിരുന്നു. അമേരിക്കയിലെ സ്വത്ത് തനിക്കു വേണ്ടെന്നും നാട്ടിലുള്ളത് എഴുതിത്തരണമെന്നുമായിരുന്നു ആവശ്യം. കരുതലില്ലാതെ പണം ചെലവിടുന്ന മകന് സ്വത്തുക്കള്‍ നല്‍കിയാലുണ്ടാകുന്ന ഭവിഷ്യത്ത് അറിയാമായിരുന്ന ജോയി, ഒരു ചില്ലിക്കാശു പോലും നല്‍കില്ലെന്ന നിലപാടെടുത്തു. തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലെത്തിയതെന്നാണു നിഗമനം.

LEAVE A REPLY

Please enter your comment!
Please enter your name here