ഹൂസ്റ്റണ്‍: ദശാബ്ദം പിന്നിട്ട ഇന്ത്യാ പ്രസ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഈ വര്‍ഷത്തെ മാധ്യമശ്രീ പുരസ്കാരം ഹൂസ്റ്റണിലെ ഇന്ത്യാ ഹൗസില്‍ നവംബര്‍ 19-ാം തിയതി വൈകിട്ടു ചേര്‍ന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ വച്ച്  പ്രമുഖ ടെലിവിഷന്‍ ജര്‍ണലിസ്റ്റും നിയമസഭയിലെ ആറന്മുളയുടെ പ്രതിനിധിയുമായ വീണാ ജോര്‍ജിന് ഇന്ത്യയുടെ വൈസ് കൗന്‍സല്‍ ആര്‍.ഡി.ജോഷിയുടെ സാന്നിധ്യത്തില്‍ എം.ബി.രാജേഷ് എം.പി സമര്‍പ്പിച്ചു. എം.ബി.രാജേഷ് എം.പി.ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു.

അധ്യാപനത്തില്‍ നിന്നും പത്രപ്രവര്‍ത്തനത്തിലെത്തി അവിടെനിന്നും ജനപ്രതിനിധിയുടെ റോള്‍ ഏറ്റെടുത്ത അപൂര്‍വ നേട്ടത്തിനുടമയാണ് വീണാ ജോര്‍ജ്. അര്‍പ്പണ ബോധമുളള മാധ്യമപ്രവര്‍ത്തകയായ വീണാ ജോര്‍ജിന്‍റെ രാഷ്ട്രീയ പ്രവേശനത്തിലൂടെ ജനപക്ഷത്തു നിന്ന് പോരാടിയ ഒരു മാധ്യമ പ്രവര്‍ത്തക ജനപ്രതിധിനിസഭയിലെത്തിയിരിക്കുകയാണ്. ഇന്ത്യ പ്രസ്ക്ലബ്ബിന്‍റെ മാധ്യമശ്രീ പുരസ്കാരത്തിന് അര്‍ഹയായ ആദ്യ വനിതയെന്ന ബഹുമതിയും വീണാ ജോര്‍ജിന് സ്വന്തം. ഒരുകാലത്ത് സ്ത്രീകള്‍ കടന്നുവരാന്‍ മടിച്ച മേഖലയില്‍ സമീപകാലത്തെത്തി എണ്ണം പറഞ്ഞ നേട്ടങ്ങള്‍ കീഴടക്കിയ വനിതയെന്ന നിലയിലാണ് വീണയുടെ മാധ്യമശ്രീ പുരസ്കാരലബ്ദി. വിനോദ പരിപാടികളുടെ അവതാരകരെന്ന നിലയില്‍ മാത്രം സ്ത്രീകളെ വിലയിരുത്തിയിരുന്ന പ്രേക്ഷകരിലേയ്ക്ക് തീക്ഷ്ണമായ രാഷ്ട്രീയ സാമുഹിക സാംസ്കാരിക വിഷയങ്ങള്‍ അവതരിപ്പിച്ചു കൊണ്ട് കടന്നുവന്ന വീണ, ഈ മേഖലയിലെ പുരുഷാധിപത്യത്തെ തകര്‍ത്തെറിഞ്ഞ ടെലിവിഷന്‍ സാന്നിദ്ധ്യമാണെന്ന് വീണാ ജോര്‍ജിനെ സദസ്സിനു പരിചയപ്പെടുത്തികൊണ്ട് ഇന്ത്യ പ്രസ്ക്ലബ്ബ് ട്രഷറര്‍ ജോസ് കടാപ്പുറം പറഞ്ഞു.

ഇടതുപക്ഷ പ്രസ്ഥാനത്തിന്‍റേയും കര്‍ഷകപോരാട്ടത്തിന്‍റേയും ഈറ്റില്ലമായ പാലക്കാട് ലോക്സഭാമണ്ഡലത്തില്‍ രണ്ടാം വട്ടവും വിജയക്കൊടി പാറിച്ച എം.ബി.രാജേഷ് പാര്‍ലമെന്‍റിലെ മികച്ച പ്രകടനംകൊണ്ട് മണ്ഡലത്തിലും സംസ്ഥാനത്തും മാത്രമല്ല ദേശീയതലത്തില്‍തന്നെ ശ്രദ്ധേയമായ പാര്‍ലമെന്‍ററി സാന്നിദ്ധ്യമാണ്. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ പാര്‍ലമെന്‍റ് പ്രവര്‍ത്തനത്തിനിടയില്‍ മികച്ച എംപിക്കുള്ള കാല്‍ ഡസനിലധികം പുരസ്കാരങ്ങള്‍ എം.ബി.രാജേഷിനെ തേടിയെത്തി. ‘ദ വീക്ക്’ എന്ന ഇംഗ്ലീഷ് വാരിക 2010-11 ല്‍ മികച്ച യുവ എംപിയായി തെരഞ്ഞെടുത്തു. ഗ്ലോബല്‍ മലയാളി കൗണ്‍സില്‍ കേരളത്തിലെ മികച്ച എംപിയായി 2011ല്‍ തെരഞ്ഞെടുത്തു. റിപ്പോര്‍ട്ടര്‍ ചാനല്‍ 2013 ലെ മികച്ച എംപിയായി രാജേഷിനെയാണ് അവാര്‍ഡിന് പരിഗണിച്ചത്. മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ മാഗസിന്‍ ജനപ്രിയ എംപിയായി ഈ വര്‍ഷം തെരഞ്ഞെടുത്തതും രാജേഷിനെ. സാമൂഹിക സാമ്പത്തിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ പാര്‍ലമെന്‍റിലെ അഗ്രഗണ്യനായ രാജേഷ് കിടയറ്റ ഗ്രന്ഥകര്‍ത്താവും മികവുറ്റ വാഗ്മിയുമാണെന്ന് മുഖ്യാതിഥിയെ സദസിനു പരിചയപ്പെടുത്തിയ ഇന്ത്യപ്രസ് ക്ലബ് ജോയിന്‍റ് ട്രഷറര്‍ സുനില്‍ തൈമറ്റം പറഞ്ഞു.  ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രസിഡന്‍റ് ശിവന്‍ മുഹമ്മയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ എം.ബി.രാജേഷ് എം.പി. മുഖ്യപ്രഭാഷണം നടത്തി. ശിവന്‍ മുഹമ്മ, കെന്‍ മാത്യൂ, ഏബ്രഹാം ഈപ്പന്‍, ജി.കെ.പിള്ള, രാജു പളളത്ത്, മാത്യൂ വര്‍ഗീസ്, പോള്‍ കറുകപ്പള്ളി, കൃഷ്ണ കിഷോര്‍, അനിയന്‍ ജോര്‍ജ്, വിനോദ് കോണ്ടൂര്‍, പി.പി.ചെറിയാന്‍, സുനില്‍ ട്രൈസ്റ്റാര്‍, ജീമോന്‍ ജോര്‍ജ്, മനു തുരുത്തിക്കാടന്‍, ജെയിംസ് വര്‍ഗീസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

ഇതുവരെ ലഭിച്ച അംഗീകാരങ്ങളെ എല്ലാം പിന്നിലാക്കുന്നതാണ് ഇന്ത്യ പ്രസ് ക്ലബിന്‍റെ ‘മാധ്യമശ്രീ’പുരസ്കാരമെന്നും ഇതിന് അര്‍ഹയായതില്‍ അതിയായ സന്തോഷമുണ്ടെന്നും ഇത് ഒരു മാധ്യമപ്രവര്‍ത്തക എന്ന നിലയിലും ജനപ്രതിനിധി എന്ന നിലയിലുമുള്ള തന്‍റെ ഉത്തരവാദിത്തം ഇരട്ടിപ്പിക്കുന്നു എന്നും വീണാ ജോര്‍ജ് മറുപടി പ്രസംഗത്തില്‍ പറഞ്ഞു.

Madhyamsree pic_011

ഇന്ത്യ പ്രസ്സ് ക്ലബിന്‍റെ നിയുക്ത പ്രസിഡന്‍റ് മധു കൊട്ടാരക്കര മാധ്യമശ്രീ പുരസ്കാരത്തിന്‍റെ ചരിത്രം വിവരിച്ചു.

ഇന്ത്യ പ്രസ്സ് ക്ലബിന്‍റെ സുവനീര്‍ ജോയിസ് തോന്ന്യാമലയ്ക്കും കോശി തോമസിനും നല്‍കി വീണാ ജോര്‍ജ് പ്രകാശനം ചെയ്തു.

അതിഥികളെയും വിശിഷ്ടവ്യക്തികളെയും ഇന്ത്യാ പ്രസ്സ് ക്ലബ് ഹൂസ്റ്റണ്‍ ചാപ്റ്ററിന്‍റെ പ്രസിഡന്‍റ് അനില്‍ ആറന്മുള സദസിനു പരിചയപ്പെടുത്തി. ഇന്ത്യ പ്രസ്സ് ക്ലബിന്‍റെ സെക്രട്ടറി ഡോ.ജോര്‍ജ് കാക്കനാട്ട് സ്വാഗതവും ഹുസ്റ്റണ്‍ ചാപ്റ്ററിന്‍റെ സെക്രട്ടറി ജോയ് തുമ്പമണ്‍ നന്ദിയും പ്രകാശിപ്പിച്ചു.
ഡോ.ഫ്രീമു വര്‍ഗീസ്  ആയിരുന്നു പരിപാടികളുടെ  മുഖ്യ സ്പോണ്‍സര്‍.
യോഗാനന്തരം  കലാമണ്ഡലം ശ്രീദേവിയുടെയും സംഘത്തിന്‍റേയും നൃത്തനൃത്യങ്ങളുമുണ്ടായിരുന്നു .
പുരസ്കാര സമര്‍പ്പണത്തിന് മുന്‍പ് ‘മാധ്യമങ്ങളും ജനാധിപത്യവും ‘എന്നവിഷയത്തില്‍ സെമിനാറും നടന്നു.

അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് എം.ബി.രാജേഷ് എം.പി… അഭിമാനത്തോടെ, വിനയത്തോടെ വീണാ ജോര്‍ജ് കേരളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് വേണ്ടി ഒരു അവാര്‍ഡ് ഇന്ത്യപ്രസ് ക്ലബ് നോര്‍ത്ത് അമേരിക്ക ഏര്‍പ്പെടുത്തിയിരിക്കുന്നത് മലയാളികളെ സംബന്ധിച്ചിടത്തോളം തികച്ചും അഭിമാനകരമാണെന്ന് മുഖ്യാഥിതി എം.ബി.രാജേഷ് എം.പി പറഞ്ഞു.

കേരളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കു വേണ്ടി ഇത്തരം ഒരു പുരസ്കാരം ഏര്‍പ്പെടുത്തിയ ഇന്ത്യ പ്രസ് ക്ലബ് ഭാരവാഹികളെ ഞാന്‍ ഹൃദയപൂര്‍വം അഭിനന്ദിക്കുകയാണ്. അവര്‍ക്കെല്ലാം എന്‍റെ അഭിവാദ്യങ്ങള്‍ രാജേഷ് കൂട്ടിച്ചേര്‍ത്തു.

മുഖ്യാഥിതി എന്‍.ബി.രാജേഷ് എം.പിയുടെ പ്രസംഗത്തില്‍ നിന്ന്:

“ഐ.പി.സി.എന്‍.എയുടെ മാധ്യമശ്രീ അവാര്‍ഡ്ദാനച്ചടങ്ങില്‍ എന്നെ ക്ഷണിച്ചതിന് ഈ സംഘടനയുടെ ഭാരവാഹികളോടുള്ള നന്ദി അറിയിക്കുന്നു. അതോടൊപ്പം ഹൂസ്റ്റണിലെ എല്ലാ മലയാളി സുഹൃത്തുക്കള്‍ക്കും എന്‍റെ ആശംസകള്‍. ക്രിസ്തുമസിനും പുതുവത്സരത്തിനും ഇനി അധികം സമയം ബാക്കിയില്ല. അതുകൊണ്ട് ഏവര്‍ക്കും ക്രിസ്തുമസ് പുതുവത്സരാശംസകള്‍ നേരുന്നതിന് ഞാനീ അവസരം വിനിയോഗിക്കുന്നു. എല്ലാവര്‍ക്കും ക്രിസ്തുമസ് പുതുവത്സര ആശംസകള്‍. ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ക്ഷണം ലഭിച്ചപ്പോള്‍ ഞാന്‍ സത്യത്തില്‍ അത്ഭുതപ്പെട്ടു. ഇങ്ങനെ മാധ്യമപ്രവര്‍ത്തകരുടെ ഒരു കൂട്ടായ്മ, ഒരു പ്രസ് ക്ലബ് അമേരിക്ക കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്നത് തികച്ചും അഭിനന്ദനാര്‍ഹമാണ്. ഐ.പി.സി.എന്‍.എ മാധ്യമ പ്രവര്‍ത്തനം നടത്തുമ്പോള്‍ കേരളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് വേണ്ടി ഒരു അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത് മലയാളികളെ സംബന്ധിച്ചിടത്തോളം തികച്ചും അഭിമാനകരമാണ്. ഇതിനു മുമ്പ് മാധ്യമ ശ്രീ അവാര്‍ഡ് കരസ്ഥമാക്കിയവര്‍ കേരളത്തിലെ മാധ്യമ രംഗത്തെ മുതിര്‍ന്ന പ്രമുഖരായിട്ടുള്ള ആളുകളാണ്. അവരുടെ നിലയിലേക്കാണ് മാധ്യമ പ്രവര്‍ത്തകയില്‍ നിന്ന് ജനപ്രതിനിധിയായി മാറിയ ശ്രീമതി വീണ ജോര്‍ജ് എത്തിയിരിക്കുന്നത്. മാധ്യമശ്രീ അവാര്‍ഡിന്‍റെ ചരിത്രത്തില്‍ ഈ പുരസ്കാരത്തിന് അര്‍ഹയാകുന്ന ആദ്യ വനിതയെന്ന ബഹുമതി കൂടി വീണ ജോര്‍ജിനെ തേടിയെത്തിയിരിക്കുന്നു. ഇന്ത്യ പ്രസ്ക്ലബിന്‍റെ കേരളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കു വേണ്ടി ഇത്തരം ഒരു പുരസ്കാരം ഏര്‍പ്പെടുത്തിയ ഇന്ത്യ പ്രസ് ക്ലബ് ഭാരവാഹികളെ ഞാന്‍ ഹൃദയപൂര്‍വം അഭിനന്ദിക്കുകയാണ്. അവര്‍ക്കെല്ലാം എന്‍റെ അഭിവാദ്യങ്ങള്‍. ഇവിടുത്തെ ജോലിത്തിരക്കുകള്‍ക്കിടയില്‍ മാധ്യമ പ്രവര്‍ത്തനം നടത്തുന്നത് ഏതെങ്കിലും തരത്തിലുള്ള നേട്ടങ്ങള്‍ക്കു വേണ്ടിയല്ല. അതൊരു പാഷനായി കരുതുന്നതു കൊണ്ടാണെന്ന് ഇവിടെ പറയുകയുണ്ടായി. അത് തികച്ചും സന്തോഷകരമാണ്. ഈ പ്രസ്ക്ലബിന്‍റെ ഭാരവാഹികള്‍ക്കും മറ്റ് പ്രവര്‍ത്തകര്‍ക്കും മാധ്യമ ശ്രീ അവാര്‍ഡ് ഏറ്റുവാങ്ങിയ വീണാ ജോര്‍ജ് എം.എല്‍.എയ്ക്കും ഒരിക്കല്‍ കൂടി എന്‍റെ ആശംസകള്‍…”

Madhyamsree pic_018
അതേസമയം ഇന്ത്യാപ്രസ് ക്ലബ് നോര്‍ത്ത് അമേരിക്കയുടെ ഈ വര്‍ഷത്തെ മാധ്യമശ്രീ പുരസ്കാരം അഭിമാനത്തോടെയും വിനയത്തോടെയുമാണ് താന്‍ ഏറ്റുവാങ്ങുന്നതെന്ന് പുരസ്കാര ജേതാവ് റാണി ജോര്‍ജ്.ഇടതുപക്ഷ രാഷ്ട്രീയത്തിന്‍റെ മുഖമായി മാറിക്കഴിഞ്ഞ ബഹുമാന്യനായ നമ്മുടെ പ്രിയപ്പെട്ട നേതാവ് എം.ബി രാജേഷില്‍ നിന്ന് ഈ അവാര്‍ഡ് ഏറ്റുവാങ്ങിയെന്നുള്ളത് എന്‍റെ സന്തോഷം വര്‍ധിപ്പിക്കുന്നു എന്നും വീണ ജോര്‍ജ് തന്‍റെ മറുപടി പ്രസംഗത്തില്‍ പറഞ്ഞു.

വീണാ ജോര്‍ജിന്‍റെ മറുപടി പ്രസംഗം: “വളരെ സംഘടിതമായി വളരെ ആസൂത്രണം ചെയ്ത് ഇവിടെ സംഘടിപ്പിക്കപ്പെടുന്ന ഈ ചടങ്ങില്‍ ഒരു പ്രസംഗം എഴുതിക്കൊണ്ടു വന്ന് വായിക്കണമെന്നാണ് നാട്ടില്‍ നിന്ന് വരും മുമ്പ് ഞാന്‍ ആഗ്രഹിച്ചത്. സാധാരണ ഞാന്‍ പ്രസംഗിക്കുവാന്‍ പോകുമ്പോള്‍ പ്രസംഗം എഴുതിക്കൊണ്ടു പോകുന്ന പതിവില്ല. എന്നാല്‍ ഈ ചടങ്ങിനെക്കുറിച്ച് കേട്ടപ്പോള്‍ ഇത്രയും വെല്‍ ഓര്‍ഗനൈസ്ഡ് ആയി നടക്കുന്ന പ്രൗഢ ഗംഭീരമായ ഒരു ചടങ്ങാണ് ഇത് എന്ന് അറിഞ്ഞതു മുതല്‍ ഒരു വാക്കും കുറയരുത് ഒരു വാക്കും കൂടുകയും വേണ്ട എന്നു വിചാരിച്ചാണ് പ്രസംഗം എഴുതി തയ്യാറാക്കാം എന്നു കരുതിയത്. പക്ഷേ അതു നടന്നില്ല. തികച്ചും വൈകാരികമായ ഒരു പശ്ചാത്തലത്തില്‍ നിന്നുകൊണ്ടാണ് ഐ.പി.സി.എന്‍.എയുടെ ഈ മാധ്യമശ്രീ അവാര്‍ഡ് വളരെ അഭിമാനത്തോടെയും വിനയത്തോടെയും ഞാന്‍ ഏറ്റുവാങ്ങിയിരിക്കുന്നത്. ജീവിതത്തിലെ അവിസ്മരണീയമായ മുഹൂര്‍ത്തങ്ങളിലൊന്നായി ഞാനിതിനെ കണക്കാക്കുന്നു. അതിമനോഹരമായ ഈ സായാഹ്നം സമ്മാനിച്ച ഐ.പി.സി.എന്‍.എയുടെ എല്ലാ ഭാരവാഹികളോടും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുകയാണ്. ഒപ്പം, ഈ അവാര്‍ഡ് എനിക്കു മുമ്പേ ഏറ്റുവാങ്ങിയവര്‍ മാധ്യമ രംഗത്തെ കുലപതികളാണ് എന്ന് വിശേഷിപ്പിക്കപ്പെടാന്‍ യോഗ്യതയുള്ളവരാണ്. അവര്‍ക്ക് പിന്നാലെ ഈ മാധ്യമ ശ്രീ അവാര്‍ഡിന് എന്നെ തിരഞ്ഞെടുത്തതിനുള്ള ഹൃദയംഗമമായ നന്ദി ഐ.പി.സി.എന്‍.എയ്ക്ക് സമര്‍പ്പിക്കുന്നതിനൊപ്പം ഈ തിരഞ്ഞെടുപ്പ് നടത്തിയ ജൂറി അംഗങ്ങളെയും നന്ദിയോടെ ഈ അവസരത്തില്‍ ഞാന്‍ സ്മരിക്കുന്നു. പ്രത്യേകിച്ച് ഈ അവാര്‍ഡിന് മാറ്റു കൂട്ടുന്നത്, ഇത് നല്‍കിയത്, ഇന്ത്യന്‍ രാഷ്ട്രിയത്തില്‍ ഇടതുപക്ഷ രാഷ്ട്രീയത്തിന്‍റെ മുഖമായി മാറിക്കഴിഞ്ഞ ബഹുമാന്യനായ നമ്മുടെ പ്രിയപ്പെട്ട നേതാവ് എം.ബി രാജേഷില്‍ നിന്ന് ഈ അവാര്‍ഡ് ഏറ്റുവാങ്ങിയെന്നുള്ളത് എന്‍റെ സന്തോഷം വര്‍ധിപ്പിക്കുന്നു. അതിനായി ഇവിടെയെത്തിയ എം.ബി രാജേഷ് എം.പിയോടുള്ള നന്ദിയും ഈ അവസരത്തില്‍ ഞാന്‍ അറിയിക്കുന്നു…”

LEAVE A REPLY

Please enter your comment!
Please enter your name here