വാഷിങ്ടൺ: ലിംഗവിവേചനവും സ്ത്രീകൾക്കെതിരായ അസമത്വവും തുടരുന്ന ഗൂഗ്ളിനെതിരെ പരാതിയുമായി കൂടുതൽ വനിതകൾ തയാറെടുക്കുന്നതായി റിപ്പോർട്ട്. നേരത്തേ സ്ഥാപനത്തിലുണ്ടായിരുന്നതും ഇപ്പോൾ ജോലിചെയ്യുന്നവരുമായ 60 ഒാളം പേരാണ് പരാതി നൽകാനൊരുങ്ങുന്നത്.
സ്ത്രീകൾക്കെതിരായ കമ്പനിയുടെ സമീപനത്തിൽ മാറ്റംവരുത്തുകയാണ് ഇവരുടെ ലക്ഷ്യം. സിലിക്കൻ വാലിയിലെ കമ്പനിയിൽ ഉയർന്ന പദവികളിൽ സ്ത്രീകളെക്കാൾ കൂടുതൽ പുരുഷന്മാർക്കാണ് പ്രാമുഖ്യമെന്ന പുരുഷ സോഫ്റ്റ്വെയർ എൻജിനീയറുടെ ഇ-മെയിൽ ചോർന്നതോടെയാണ് വിവാദം മറനീക്കിയത്.
ശമ്പളത്തിലും അന്തരമുണ്ടെന്ന് വെളിപ്പെടുത്തലുണ്ടായി. എന്നാൽ, ഗൂഗ്ൾ ഇക്കാര്യം നിഷേധിച്ചിരുന്നു. അതേസമയം, ഇ-മെയിലിൽ സൂചിപ്പിക്കുന്നതുപോലെ കമ്പനിയിൽ കൃത്യമായി സ്ത്രീകളെ മാറ്റിനിർത്തുന്നുണ്ടെന്നും ഒരേ ജോലിക്ക് വ്യത്യസ്തവേതനമാണ് നൽകുന്നതെന്നുമാണ് വനിതജീവനക്കാരുടെ പരാതി.
എ.ടി മേഖലയിലെ ലിംഗവിവേചനം ന്യായീകരിച്ച സോഫ്റ്റ്വെയർ എൻജിനീയറെ കഴിഞ്ഞ ദിവസം ഗൂഗ്ൾ പുറത്താക്കിയിരുന്നു. ലിംഗവിവേചനം സംബന്ധിച്ച് ഗൂഗ്ളിനകത്തു നടന്ന ഇ-മെയിൽ സംഭാഷണം അജ്ഞാതൻ ചോർത്തിനൽകുകയായിരുന്നു.