വാഷിങ്ടൺ: ഉത്തര കൊറിയയും യു.എസും തമ്മിൽ യുദ്ധപ്രഖ്യാപനങ്ങൾ തുടരവെ, ശക്തമായ വെല്ലുവിളിയുമായി യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് വീണ്ടും. ഉത്തര കൊറിയക്കെതിരെ യു.എസ് സൈന്യം പൂർണ സജ്ജമെന്ന് ഡോണൾഡ് ട്രംപ് ട്വിറ്ററിലൂടെ മുന്നറിയിപ്പ് നൽകി. യുദ്ധമല്ലാത്ത മറ്റുവഴികൾ ഉത്തര കൊറിയ തേടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ട്രംപ് പറഞ്ഞു. യു.എസിെൻറ ആണവായുധങ്ങൾ മുമ്പത്തേതിനേക്കാൾ ശക്തമാണെന്ന് കഴിഞ്ഞ ദിവസം ട്രംപ് കിം േജാങ് ഉന്നിനെ ഭീഷണിപ്പെടുത്തിയിരുന്നു.
എന്നാൽ ഗുവാമിലെ യു.എസ് വ്യോമതാവളം ആക്രമിക്കുമെന്നായിരുന്നു ഉത്തരകൊറിയയുടെ മറുപടി. ഗുവാം ആക്രമിക്കാനുള്ള പദ്ധതിയുടെ ഒരുക്കം തുടങ്ങിയതായി ഉത്തര കൊറിയ വെളിപ്പെടുത്തിയിരുന്നു. ജൂലൈയിൽ ഉത്തരകൊറിയ അമേരിക്കയെപോലും വരുതിയിലാക്കാൻ ശേഷിയുള്ള രണ്ട് ഭൂഖണ്ഡാന്തര മിസൈലുകൾ പരീക്ഷിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. അതിനുശേഷം യു.എൻ ഉ.കൊറിയക്കെതിരെ സാമ്പത്തിക ഉപരോധം ചുമത്തിയിരുന്നു.
ജയിംസ് മാറ്റിസ് അതേസമയം പ്രശ്നം നയതന്ത്രപരമായി പരിഹരിക്കാൻ കഴിയുമെന്ന് ഇപ്പോഴും പ്രതീക്ഷയുണ്ടെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി ജയിംസ് മാറ്റിസ് പറഞ്ഞു. യുദ്ധം വൻദുരന്തത്തിലേക്കാണ് പര്യവസാനിക്കുക. പ്രശ്നം രൂക്ഷമാക്കാതെ ശ്രദ്ധിക്കുകയാണ് വേണ്ടത്. ആക്രമണത്തിന് തിരിച്ചടി നൽകുക എന്നതാണ് തെൻറ പദവിയുടെ അർഥമെന്നും എന്നാൽ, പ്രശ്നം പരിഹരിക്കാനുള്ള വഴികൾക്കാണ് മുൻതൂക്കമെന്നും മാറ്റിസ് കൂട്ടിച്ചേർത്തു.