ന്യൂഡൽഹി: ജൂണിൽ രാജ്യത്ത്‌ നാലു ലക്ഷത്തിനടുത്ത്‌ കോവിഡ്‌ രോഗികൾ. പന്ത്രണ്ടായിരത്തോളം പേർ മരിച്ചു. ജൂണിൽ മാത്രം രോഗികളും മരണവും ഇരട്ടിയിലേറെ വർധിച്ചു. ഈ തോത്‌ തുടർന്നാൽ ജൂലൈ അവസാനത്തോടെ രോഗികൾ പത്തുലക്ഷം കടക്കും. മരണം മുപ്പതിനായിരത്തിൽ എത്തും.

ജൂൺ ഒന്നിനാണ്‌ അടച്ചിടൽ അവസാനിപ്പിച്ച്‌ മോഡി സർക്കാർ അൺലോക് ഒന്നിന്‌ തുടക്കമിട്ടത്‌. ഇക്കാലയളവിൽ പ്രതിദിന രോഗികൾ 20,000 കടക്കുന്ന സാഹചര്യമെത്തി. പ്രതിദിന മരണം നാനൂറിലേറെയായി. ഓരോ ആറു ദിവസം കൂടുമ്പോഴും ലക്ഷം രോഗികൾ വീതമാണ്‌ വർധിക്കുന്നത്‌. അൺലോക് ഒന്നിൽ രോഗികളും മരണവും വർധിച്ചതിനാൽ ജൂലൈ മുതലുള്ള അൺലോക് രണ്ടിൽ കാര്യമായ ഇളവ്‌ പ്രഖ്യാപിച്ചില്ല.

പുതിയ രോഗികൾ കുത്തനെ ഉയരുന്ന പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഐസിഎംആർ ഡയറക്ടർ ജനറൽ ഡോ. ഭൽറാം ഭാർഗവ, എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ, നിതി ആയോഗ് അംഗം ഡോ. വി കെ പോൾ എന്നിവരുമായി ചർച്ച നടത്തി.-മഹാരാഷ്ട്രയിൽ രോഗം ബാധിച്ച പൊലീസുകാർ 4810 ആയി. മരണം 59ഉം. 24 മണിക്കൂറിനിടെ 67 പൊലീസുകാർക്കും 53 ബിഎസ്എഫ് ജവാൻമാർക്കും കോവിഡ് ബാധിച്ചു.

മരണം 17000
രാജ്യത്ത്‌ കോവിഡ്‌ മരണം 17000 കടന്നു. രോഗികളുടെ എണ്ണം 5.86 ലക്ഷമായി. 2,15,125 പേരാണ് ചികിൽസയിലുള്ളത്‌‌. കഴിഞ്ഞ 24 മണിക്കൂറിൽ 18,522 പുതിയ കേസും 418 മരണവും റിപ്പോർട്ട്‌ ചെയ്‌തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 13,099 പേർ രോഗമുക്തരായി. രോഗമുക്തി നിരക്ക്‌ 59.07 ശതമാനത്തിലെത്തി. തിങ്കളാഴ്‌ച 2.10 ലക്ഷം സാമ്പിൾ പരിശോധിച്ചു. ആകെ സാമ്പിൾ പരിശോധന 86 ലക്ഷം കടന്നു.

മഹാരാഷ്ട്രയിൽ 4878 പുതിയ രോഗികളും 245 മരണവും. ആകെ 1,74,761 രോഗികളും 7855 മരണവും. തമിഴ്‌നാട്ടിൽ കോവിഡ്‌ കേസുകൾ 90,000 കടന്നു. ചൊവ്വാഴ്‌ച 3949 കേസും 60 മരണവും. ആകെ മരണം 1201 ആയി. ചെന്നൈയിൽമാത്രം 2358 കേസും 42 മരണവും. നഗരത്തിലാകെ കേസുകൾ 58327. മരണം 885. കർണാടകത്തിൽ രോഗികളുടെ എണ്ണം 15000 കടന്നു. 947 പുതിയ കേസും 20 മരണവും.

LEAVE A REPLY

Please enter your comment!
Please enter your name here