റിയാദ്: സൗദി അറേബ്യയില്‍ മൂല്യവര്‍ധിത നികുതി (വാറ്റ്) വർധന ബുധനാഴ്ച മുതൽ നടപ്പാകും. നിലവിലെ അഞ്ചു ശതമാനത്തില്‍നിന്ന് 15 ശതമാനമായാണ് ഉയര്‍ത്തിയത്. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നാണ് രാജ്യത്ത് നികുതിവര്‍ധന പ്രഖ്യാപിച്ചത്. ഇതോടൊപ്പം അന്താരാഷ്ട്ര തലത്തിൽ എണ്ണവിപണിക്കുണ്ടായ തകർച്ചയും സമ്പദ്വ്യവസ്ഥക്ക് പ്രതികൂലമായി ബാധിച്ച സാഹചര്യത്തിലാണ് സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ സൗദി സാമ്പത്തിക മന്ത്രാലയം വാറ്റ് നിരക്ക് വർധിപ്പിക്കാൻ തീരുമാനിച്ചത്. നിലവിലെ അഞ്ചു ശതമാനം 15 ശതമാനമായി ഉയർത്താനുള്ള തീരുമാനം മേയ് 11നാണ് സൗദി സാമ്പത്തിക മന്ത്രാലയം പ്രഖ്യാപിച്ചത്.
വർധന നടപ്പാക്കുന്നതിനുള്ള ഒരുക്കങ്ങളെല്ലാം സകാത് നികുതി വകുപ്പിെൻറയും വാണിജ്യ മന്ത്രാലയത്തിെൻറയും നേതൃത്വത്തിലാണ് പൂര്‍ത്തീകരിച്ചത്. രാജ്യത്തെ മുഴുവന്‍ വാണിജ്യ, സേവനകേന്ദ്രങ്ങള്‍ക്കും ഇതുസംബന്ധിച്ച നിർദേശം നേരേത്തതന്നെ നല്‍കിക്കഴിഞ്ഞിരുന്നു. ജൂലൈ ഒന്നിന് നികുതിവര്‍ധന പ്രാബല്യത്തില്‍ വരും എന്നു കണ്ട് അത്യാവശ്യ സാധനങ്ങൾ വാങ്ങിക്കൂട്ടാനുള്ള ആളുകളുടെ തിരക്ക് കഴിഞ്ഞ ദിവസങ്ങളിൽ വിപണിയിൽ പ്രകടമായിരുന്നു. നികുതിവര്‍ധന നിലവില്‍വരുന്നതോടെ വിപണിയിലുണ്ടാകുന്ന വിലക്കയറ്റം നിയന്ത്രിക്കുന്നതിനും ഉപഭോക്താക്കളില്‍നിന്ന് അനധികൃതമായി നികുതി ഈടാക്കുന്നത് തടയുന്നതിനുമുള്ള മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചിട്ടുണ്ട്.