തിരുവനന്തപുരം:തദ്ദേശ തെരഞ്ഞെടുപ്പ് നവംബറില്‍ നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തീയതി തീരുമാനിച്ചില്ല. മണ്ഡലകാലം ആരംഭിക്കുന്നത് പ്രധാന വിഷയമാണെന്നും കമ്മീഷന്‍ പറഞ്ഞു. ഡിസംബര്‍ ഒന്നിന് തന്നെ പുതിയ ഭരണസമിതി നിലവില്‍ വരും. ചിലപ്പോള്‍ അതിന് മുന്‍പ് തന്നെ വരും. രണ്ടുദിവസമായി ഒറ്റഘട്ടത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുക. തെക്കും വടക്കുമായല്ല രണ്ടുഘട്ടം നിശ്ചയിച്ചിരിക്കുന്നത്. ഒന്നിടവിട്ട ദിവസങ്ങളിലായാണ് എന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
ആകെ തെരഞ്ഞെടുപ്പ് നടക്കുന്നത് – ഗ്രാമപഞ്ചായത്ത് – 941 , മുനിസിപ്പാലിറ്റി- 86, കോര്‍പ്പറേഷന്‍ – 6, ബ്ലോക്ക് – 152, ജില്ലാ പഞ്ചായത്ത് – 14. ഇതില്‍ 935 ഗ്രാമപഞ്ചായത്തിലും 122 ബ്ലോക്ക് പഞ്ചായത്തിലും 1 ജില്ലാ പഞ്ചായത്തിലും 4 കോര്‍പ്പറേഷനിലും 58 മുനിസിപ്പാലിറ്റിയിലും 2010 ലെ വാര്‍ഡുകള്‍ അനുസരിച്ച് തെരഞ്ഞെടുപ്പ് നടക്കും. ബാക്കിയുള്ള തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ പുതിയ വാര്‍ഡ് വിഭജനം അനുസരിച്ചും തെരഞ്ഞെടുപ്പ് നടക്കും.
അഞ്ചു ലക്ഷത്തിലധികം പുതിയ വോട്ടര്‍മാരാണുള്ളത്. പ്രവാസികള്‍ക്ക് ഓണ്‍ലൈനായി വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാം.പോളിംഗ് തീയതി പുന:ക്രമീകരണം നോക്കി തീരുമാനിക്കും. പോളിംഗ് തീയതിക്ക് ഒരു മാസം മുന്പ് വിജ്ഞാപനം പുറപ്പെടുവിക്കും. വിഞ്ജാപനത്തിന് പത്ത് ദിവസം മുമ്പ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചേക്കും. സമയബന്ധിതമായി മുന്നോട്ട് പോകും. പരാതി പറയാൻ അവസരം നൽകുമെന്നും ഡീലിമിറ്റേഷൻ കമ്മീഷൻ ബാധ്യത നിറവേറ്റുമെന്നും സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കെ ശശിധരന്‍ നായര്‍ തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.