മക്ക : തീർഥാടന കേന്ദ്രമായ മക്കയിൽ നിർമാണ കേന്ദ്രത്തിന് സമീപം ക്രെയിൻ പൊട്ടിവീണ് 65 ഹജ് തീർഥാടകർ മരിച്ചു. നൂറിലധികം പേർക്ക് പരുക്കേറ്റിട്ടുണ്ട്. മസ്‌ജിദ് ഉൽ ഹറമിലാണ് അപകടമുണ്ടായത്. അപകടത്തിലും തുടർന്നുണ്ടായ തിക്കിലും തിരക്കിലുമാണ് തീർഥാടകർ മരിച്ചത്. ദിവസങ്ങളായി ഇവിടെ നിർമാണ പ്രവർത്തനങ്ങൾ നടന്നുവരികയായിരുന്നു. മണിക്കൂറുകളായി തുടരുന്ന കനത്ത മഴയിലും കാറ്റിലുമാണ് ക്രെയിൻ പൊട്ടിവീണത് .
പരുക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമായതിനാൽ മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. കേരളത്തിൽനിന്നുള്ള തീർഥാടകർ അപകടത്തിൽപ്പെട്ടിട്ടുണ്ടോ എന്നത് വ്യക്തമല്ല. പ്രദക്ഷിണവും പ്രയാണവും നടത്തിയിരുന്ന തീർഥാടകർക്ക് മുകളിലേക്കാണ് ക്രെയിൻ പൊട്ടിവീണത്. വികസന പ്രവർത്തികൾക്കായി കൊണ്ടുവന്ന ക്രെയിനാണ് പൊട്ടിവീണത്. അപകടത്തിൽപ്പെട്ടവരെ രക്ഷിക്കുന്നതിനുള്ള നടപടികൾക്ക് തുടക്കമിട്ടതായി സൗദി അധികൃതർ അറിയിച്ചു. ഹജ് തീർഥാടനം അടുത്തിരിക്കെ വളരെയധികം ആളുകൾ അപകടസ്ഥലത്ത് ഉണ്ടായിരുന്നതായാണ് സൂചന.