മസ്കത്ത്: ഒമാൻ പുതിയ തൊഴിൽ വിസകൾ അനുവദിക്കാൻ ആരംഭിച്ചു. വിദേശത്ത് നിന്നുള്ള നിന്നുള്ള തൊഴിലാളികൾക്കും വീട്ടുജോലിക്കാർക്കുമായുള്ള വിസക്കായുള്ള അപേക്ഷകൾ ഒാൺലൈനായി സമർപ്പിക്കാമെന്ന് ഡയറക്ടറേറ്റ് ജനറൽ ഒാഫ് പാസ്പോർട്ട് ആൻറ് റെസിഡൻസിയിലെ മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തു. ബന്ധപ്പെട്ട രേഖകൾ സഹിതമുള്ള വിസ അപേക്ഷകൾ മഹാമാരിക്ക് മുമ്പുണ്ടായിരുന്ന രീതിയിൽ ഒാൺലൈനായോ സനദ് സെൻററുകൾ മുഖേനയോ സമർപ്പിക്കാവുന്നതാണ്. അപേക്ഷകളിൽ പതിവ് രീതിയിൽ തന്നെ തീരുമാനമെടുത്ത് വിസ അനുവദിക്കും.
കോവിഡ് വ്യാപനത്തെ തുടർന്നുള്ള മുൻ കരുതൽ നടപടികളുടെ ഭാഗമായി മാർച്ച് അവസാനമാണ് പുതിയ വിസകൾ അനുവദിക്കുന്നത് നിർത്തിവെച്ചത്. ജൂലൈ ആദ്യത്തിൽ ആർ.ഒ.പി സേവന കേന്ദ്രങ്ങൾ പ്രവർത്തനം പുനരാരംഭിച്ചതിന് ശേഷം ഒാരോ സേവനങ്ങളും ഘട്ടം ഘട്ടമായി പുനസ്ഥാപിച്ചുവരുകയാണ്. നവംബർ ആദ്യം മുതൽ 21 ദിവസത്തെ എക്സ്പ്രസ് വിസയും ഫാമിലി വിസിറ്റിങ് വിസയും നൽകി തുടങ്ങിയിരുന്നു. കോവിഡിനെ തുടർന്ന് നാട്ടിൽ കുടുങ്ങിയ വിസ കാലാവധി കഴിഞ്ഞവർക്ക് ഒാൺലൈനിൽ വിസ പുതുക്കുന്നതടക്കം സൗകര്യങ്ങളും ആർ.ഒ.പി ചെയ്തുനൽകിയിരുന്നു.