ദുബായ്‌ : കോവിഡ് വാക്‌സിനേഷനായി യുഎഇ ഡ്രൈവ് ത്രൂ വാക്‌സിനേഷന്‍ സേവനം ഒരുക്കുന്നു. ജനസംഖ്യയിലെ അമ്പതു ശതമാനത്തിലധികം പേര്‍ക്ക് ഈ വര്‍ഷം മാര്‍ച്ച് അവസാനത്തോടെ കുത്തിവെപ്പ് നടത്തുക എന്ന ലക്ഷ്യത്തോടെയാണിത്.

നിലവിലെ ഡ്രൈവ് ത്രൂ കോവിഡ് പരിശോധനാ കേന്ദ്രങ്ങളാകും വാക്‌സിനേഷന്‍ കേന്ദ്രങ്ങളായും പ്രവര്‍ത്തിക്കുക. അബുദാബി ഹെല്‍ത്ത്‌കെയര്‍ സര്‍വീസസി(സേഹ) നാണ് ഇവയുടെ പ്രവര്‍ത്തന ചുമതല. യുഎഇ ആരോഗ്യ, പ്രതിരോധ മന്ത്രാലയവും അബുദാബി ആരോഗ്യവകുപ്പും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്.

കുത്തിവെപ്പിനായി ദേശീയ വാക്‌സിനേഷന്‍ കാമ്പയ്ന്‍ തുടങ്ങിയിട്ടുണ്ട്. ആദ്യഘട്ടത്തില്‍ മുന്‍ നിര ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. രാജ്യത്തെ 218 ആരോഗ്യ കേന്ദ്രങ്ങളില്‍ വാക്‌സിന്‍ പൗരന്‍മാര്‍ക്കും പ്രവാസികള്‍ക്കും സൗജന്യമായി ലഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

വാകസിന്‍ നല്‍കുന്ന കേന്ദ്രങ്ങളുടെ പട്ടിക കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രാലയം പ്രസിദ്ധീകരിച്ചിരുന്നു. ഇതില്‍ 120 സെന്ററുകള്‍ ദുബായിലാണ്. കൂടുതല്‍ ആളുകളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതാണ് സെന്ററുകള്‍ എല്ലാം. ദുബായ് ആരോഗ്യ വിഭാഗം ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ സ്ഥാപിച്ച വാക്‌സിന്‍ കേന്ദ്രത്തില്‍ മാത്രം പ്രതിദിനം 4,000 പേര്‍ക്ക് വാക്‌സിന്‍ നല്‍കാനാകും. 16 വയസിന് മുകളില്‍ പ്രായക്കാര്‍ക്ക് ചൈനയുടെ സിനോഫാം വാക്‌സിനാണ് നല്‍കുന്നത്. ദുബായില്‍ മാത്രം അമേരിക്കയുടെ ഫൈസര്‍ വാക്‌സിനും ലഭ്യമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 95,783 പേര്‍ക്ക് യുഎഇ കുത്തിവയ്പ് നല്‍കി. ഇതോടെ കുത്തിവെപ്പ് എടുത്തവര്‍ 21.6 ലക്ഷമായി. പ്രതിദിന കോവിഡ് വാക്‌സിന്‍ വിതരണത്തില്‍ യുഎഇ ലോകത്ത് ഒന്നാം സ്ഥാനത്താണ്.

LEAVE A REPLY

Please enter your comment!
Please enter your name here