ദോഹ: കോവിഡ്–19 മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മഹാമാരിക്കെതിരായ പോരാട്ടത്തിെൻറ ഭാഗമായി അന്താരാഷ്ട്രസംഘടനകളുമായി ഖത്തർ ചാരിറ്റി ഒപ്പുവെച്ചത് നിരവധി കരാറുകൾ. യുനിസെഫ്, ഐക്യരാഷ്ട്രസഭ അഭയാർഥി ഹൈക്കമ്മീഷണർ (യു. എൻ.എച്ച്.സി.ആർ) തുടങ്ങിയവ ഉൾപ്പെടെ വിവിധ അന്താരാഷ്ട്രസന്നദ്ധ, മനുഷ്യാവകാശ, ദുരിതാശ്വാസ സംഘടനകളുമായാണ് ഖത്തർ ചാരിറ്റി കരാർ ഒപ്പുവെച്ചിരിക്കുന്നത്. ആഗോള തലത്തിൽ കോവിഡ്–19 വ്യാപനം തടയുകയും അടിയന്തര ദുരിതാശ്വാസ, ജീവകാരുണ്യ, മെഡിക്കൽ സഹായം എത്തിക്കുകയും ചെയ്യുകയെന്ന ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് ഖത്തർ ചാരിറ്റി കരാറുകളിലേർപ്പെട്ടിരിക്കുന്നത്.

കോവിഡ്–19 റിപ്പോർട്ട് ചെയ്യപ്പെട്ടതിനുശേഷം ലബനാനിലെ സിറിയൻ അഭയാർഥികളെ സഹായിക്കുന്നതിനായി യു. എൻ.എച്ച്.സി.ആറുമായി 1.5 മില്യൻ ഡോളറിെൻറ കരാറിലാണ് ഖത്തർ ചാരിറ്റി ഒപ്പുവെച്ചത്. പ്രതിസന്ധി നിറഞ്ഞ സാഹചര്യത്തിൽ സിറിയൻ അഭയാർഥികളുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും മെഡിക്കൽ സഹായം എത്തിക്കുന്നതിനും കരാറിലൂടെ ഖത്തർ ചാരിറ്റിക്ക് സാധിച്ചു.
യു.എൻ ഓഫീസ് ഫോർ ദി കോർഡിനേഷൻ ഹ്യൂമാനിറ്റേറിയൻ അഫേഴ്സുമായും ഖത്തർ ചാരിറ്റി കരാർ ഒപ്പുവെച്ചിട്ടുണ്ട്. സിറിയയിൽ 14 കമ്മ്യൂണിറ്റി ബേസ്ഡ് ക്വാറൻറീൻ സെൻററുകളാണ് ഇതിലൂടെ ഖത്തർ ചാരിറ്റിയും ഒ.സി.എച്ച്.എയും നിർമിച്ചത്. നിർമാണ, സഹായ പ്രവർത്തനങ്ങൾക്കായി 1.6 മില്യൻ ഡോളറാണ് ചെലവ്. സിറിയയിലും ജോർദാനിലും കോവിഡ്–19നെ തുടർന്നുണ്ടായ പ്രതിസന്ധി ലഘൂകരിക്കുന്നതിന് ഖത്തർ ചാരിറ്റിയും യൂനിസെഫും ഒപ്പുവെച്ചത് 2 ദശലക്ഷം ഡോളറിെൻറ സഹകരണ കരാറിൽ.

ജോർദാനിലെ സിറിയൻ അഭയാർഥികൾക്ക് ശുദ്ധജലം, ശുചിത്വ പ്രവർത്തനങ്ങൾ എന്നിവയാണ് കരാറിലൂടെ ലക്ഷ്യം വെച്ചത്. കൂടാതെ സിറിയയിൽ കോവിഡ്– 19നെതിരായ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന് ഖത്തർ ചാരിറ്റിയും യൂനിസെഫും തമ്മിൽ ഒരു ദശലക്ഷം ഡോളറിെൻറ പ്രവർത്തനങ്ങളാണ് നടത്തിയത്. ഖത്തർ ചാരിറ്റിയും യൂനിസെഫും തമ്മിലുള്ള സഹകരണത്തിെൻറ നേർചിത്രങ്ങളാണ് രണ്ട് കരാറുകളിലൂടെ വ്യക്തമാകുന്നത്.
2020 മാർച്ച് മാസം ആരംഭത്തിൽ വിവിധ മേഖലകളിലായി 27 രാജ്യങ്ങളിലാണ് ഖത്തർ ചാരിറ്റിയുടെ അടിയന്തര സഹായമെത്തിയത്. കോവിഡ്–19നെതിരായ പോരാട്ടത്തിന് അതത് രാജ്യങ്ങളിലെ സർക്കാറുകൾക്കുള്ള പിന്തുണയുടെ ഭാഗമായിരുന്നു ഇത്.

LEAVE A REPLY

Please enter your comment!
Please enter your name here