യാംബു: കോവിഡ് കാലത്തും യാംബുവിലെ കിങ് ഫഹദ് വ്യവസായിക തുറമുഖം പുതിയ റെക്കോഡ് നേട്ടവുമായി കുതിക്കുന്നതായി റിപ്പോർട്ട്. ചരക്കു നീക്കത്തിൽ 40 ശതമാനം വളർച്ച ഉണ്ടായെന്ന് സൗദി പോർട്ട് അതോറിറ്റി അറിയിച്ചു. കോവിഡ് വ്യാപനം തടയാനുള്ള എല്ലാവിധ പ്രതിരോധ നടപടികളും സ്വീകരിച്ചിട്ടും വൻ നേട്ടം കൈവരിക്കാനായി. ഇൗ വർഷം മേയിൽ മാത്രം 300.767 ടൺ ചരക്കുകൾ കയറ്റിയയക്കാൻ കഴിഞ്ഞു. ഇത് 40 ശതമാനം വളർച്ചയാണ് സൂചിപ്പിക്കുന്നത്. മുൻവർഷം ഇതേ സീസണിൽ 2,14,075 ടൺ ആയിരുന്നു രേഖപ്പെടുത്തിയിരുന്നത്. മേയിൽ കപ്പലുകളുടെ എണ്ണത്തിൽ ഒമ്പതു ശതമാനം വർധന ഉണ്ടായതും തുറമുഖത്തിെൻറ മികച്ച നേട്ടമായി.
പ്രതിവർഷം 210 ദശലക്ഷം ടൺ ചരക്ക് കൈകാര്യം ചെയ്യാനുള്ള സാങ്കേതിക സൗകര്യങ്ങൾ യാംബു വ്യവസായിക തുറമുഖത്തിനുണ്ട്. സൗദി തുറമുഖങ്ങളുടെ സേവനങ്ങൾ മെച്ചപ്പെടുത്താനും സാങ്കേതിക സൗകര്യങ്ങൾ വർധിപ്പിക്കാനും സൗദി പോർട്ട് അതോറിറ്റിയുടെ ശ്രമങ്ങൾ ഏറെ ഫലം ചെയ്തിട്ടുണ്ട്. ഈയിടെയായി വിവിധ വികസന പദ്ധതികൾ തുറമുഖത്ത് പൂർത്തിയാക്കാൻ കഴിഞ്ഞിട്ടുണ്ട്. വൻ കപ്പലുകൾക്ക് അവയുടെ വലുപ്പമനുസരിച്ച് നീളത്തിലും ആഴത്തിലുമുള്ള ബർത്തുകളുടെ നിർമാണം പൂർത്തിയാക്കുക വഴി വൻകുതിപ്പാണ് നേടാനായത്.
അന്താരാഷ്ട്ര വിപണിയിലേക്ക് ആവശ്യമായ ക്രൂഡ് ഓയിൽ, പെട്രോ കെമിക്കൽ ഉൽപന്നങ്ങൾ, മറ്റ് അസംസ്കൃത വസ്തുക്കൾ എന്നിവ യാംബു തുറമുഖം വഴി അന്താരാഷ്ട്ര വിപണിയിലേക്ക് കയറ്റിയയക്കുന്നുണ്ട്. കെമിക്കൽ ഉൽപന്നങ്ങൾ, എണ്ണ ഉൽപന്നങ്ങൾ, സിമൻറ് കയറ്റുമതി എന്നിവ കൈകാര്യം ചെയ്യാൻ വിവിധ ടെർമിനലുകൾതന്നെ പോർട്ട് മേഖലയിൽ സംവിധാനിച്ചിട്ടുണ്ട്. 13.5 ദശലക്ഷം ടൺ ചരക്കുകൾ കൈകാര്യം ചെയ്യാനുള്ള പ്രവർത്തന ശേഷി യാംബു വ്യവസായിക തുറമുഖത്തിനുള്ളതും വലിയ നേട്ടമായി വിലയിരുത്തുന്നു.