കുവൈറ്റ് സിറ്റി: ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള സാഹോദര്യ ബന്ധം ശക്തിപ്പെടുത്തിക്കൊണ്ട് കുവൈറ്റ്, ഇറാഖ് മന്ത്രിതല യോഗം ഞായറാഴ്ച നടന്നു. കുവൈറ്റ് പ്രതിനിധി സംഘത്തെ വിദേശകാര്യ സഹമന്ത്രി ഖാലിദ് അൽ ജാറുല്ല നയിച്ചപ്പോൾ ഇറാഖി സംഘത്തെ ഇറാഖി വിദേശകാര്യ അണ്ടർ സെക്രട്ടറി അബ്ദുൽ കരീം ഹാഷിം നയിച്ചു. ഉഭയകക്ഷി വാണിജ്യ ബന്ധങ്ങൾ യോഗം വിലയിരുത്തി.കഴിഞ്ഞ വർഷം നടത്തിയ കുവൈറ്റ് ഇറാഖി ഹയർ മിനിസ്റ്റീരിയൽ കമ്മിറ്റിയുടെ എട്ടാമത് സെഷന്റെ അജൻഡ അവലോകനം ചെയ്തു. ഇറാഖിനും കുവൈറ്റിനുമിടയിൽ ഫ്രീ ട്രേഡ് സോൺ സ്ഥാപിക്കുന്നത് ഉൾപ്പെടെ സംയുക്ത പദ്ധതികൾ അണിയറയിലുണ്ട്.
എണ്ണ വില കൂപ്പുകുത്തിയ പശ്ചാത്തലത്തിൽ എണ്ണയിതര വരുമാനം വർദ്ധിപ്പിക്കാൻ കുവൈറ്റ് ലക്ഷ്യമിടുന്നു. ഫ്രീ ട്രേഡ് സോൺ ഉൾപ്പെടെ പദ്ധതികൾക്ക് ഇതിൽ നിർണായക പങ്കുണ്ട്. കുവൈറ്റിൽ അധിനിവേശം നടത്തിയ രാജ്യമാണെങ്കിലും സമീപകാലത്ത് ഇറാഖുമായി ഊഷ്മള ബന്ധമാണ് പുലർത്തിവരുന്നത്.