റിയാദ്: രാജ്യത്ത് ലൈംഗിക കുറ്റകൃത്യങ്ങളിലേർപ്പെടുന്നവരുടെ പേര് പരസ്യമാക്കാൻ സൗദി അറേബ്യ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഇത് നിയമനടപടികളുടെ ഭാഗമാക്കുന്നത് സംബന്ധിച്ച് ഷൂറാ കൗൺസിൽ വരുന്നയാഴ്ച അവസാനം വോട്ടെടുപ്പ് നടത്തുമെന്ന് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു.നേരത്തെ ചില അംഗങ്ങളുടെ എതിർപ്പിനെത്തുടർന്ന് സമാനമായ ഒരു പ്രമേയം കൗൺസിൽ തടഞ്ഞിരുന്നു. കുറ്റവാളിയുടെ പേര് നൽകുന്നത് അയാളുടെ കുടുംബത്തെയും ദോഷകരമായി ബാധിക്കുമെന്ന വാദം ഉയർത്തിയായിരുന്നു ഇത്.

അതേസമയം വാണിജ്യപരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരുടെ പേരുകൾ പരസ്യമാക്കുന്നത് സൗദി ശിക്ഷാ നടപടിയുടെ ഭാഗമാക്കിയിട്ടുണ്ട്. ഇത്തരത്തിൽ പേര് പരസ്യമാക്കുന്നത് ലൈംഗിക കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നത് കുറയ്ക്കുമെന്നാണ് വാദം.പേര് പരസ്യമാക്കുന്നതിന് മതപരമോ നിയമപരമോ ആയ തടസമില്ലെന്ന് ഒരു നിയമോപദേഷ്ടാവ് പറഞ്ഞതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ പരിഷ്കാരങ്ങളുടെ ഭാഗമായി സ്ത്രീകളുടെ അവകാശങ്ങൾ ഉയർത്തുന്നതിനോടൊപ്പം ലൈംഗിക കുറ്റകൃത്യങ്ങൾക്കെതിരെ കർശന നിലപാട് സ്വീകരിക്കാനും സൗദി കഴിഞ്ഞ കുറച്ച് വർഷങ്ങളായി ശ്രമിക്കുന്നുണ്ട്. ലൈംഗികാതിക്രമങ്ങൾക്കെതിരെ 2018ൽ അംഗീകാരം നൽകിയ നിയമപ്രകാരം കുറ്റവാളികൾക്ക് അഞ്ച് വർഷം വരെ തടവും 3,00,000 സൗദി റിയാൽ വരെ പിഴയും ഏർപ്പെടുത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here