ന്യൂഡൽഹി : ബലാത്സംഗം ഉൾപ്പടെ അമ്പതോളം കേസുകളിൽ കോടതിയിൽ ഹാജരാകാതെ ഇന്ത്യയിൽ നിന്നും ഒളിച്ചു കടന്ന് സ്വന്തമായി രാജ്യപ്രഖ്യാപനം നടത്തിയ വിവാദ സ്വാമി നിത്യാനന്ദ പുതിയ വെളിപ്പെടുത്തലുമായി രംഗത്ത്. താൻ രാജ്യമായി പ്രഖ്യാപിച്ച ‘കൈലാസ’ത്തിലേയ്ക്ക് മറ്റു രാജ്യങ്ങളിൽ നിന്നും ഭക്തർക്ക് പ്രവേശിക്കാനുള്ള അനുമതിയാണ് നൽകിയിരിക്കുന്നത്. ഓസ്‌ട്രേലിയയിൽ നിന്നുമാണ് വിമാന സർവീസുള്ളത്. ഇനിയും കണ്ടെത്തിയിട്ടില്ലാത്ത നിത്യാനന്ദയുടെ ഒളിത്താവളം ഓസ്‌ട്രേലിയയ്ക്ക് സമീപത്തുള്ള ഏതോ ദ്വീപാണെന്നാണ് കരുതുന്നത്. ഇവിടെ എത്തുന്നതിനായി ഭക്തർക്ക് വിസയ്ക്കായി അപേക്ഷ നൽകണം. ഇതിനായി കൈലാസം മെയിൽ ഐ ഡിയും പുറത്ത് വിട്ടിട്ടുണ്ട്.ബലാത്സംഗക്കേസിൽ ഇന്ത്യയിൽ നിന്നും ഒളിച്ചോടിയ നിത്യാനന്ദ സ്വന്തമായി രാഷ്ട്രം പ്രഖ്യാപിച്ചിച്ച് ഒരു വർഷത്തിലേറെയായി. ഒരു ‘ഹിന്ദു പരമാധികാര രാഷ്ട്രം’ എന്ന നിലയ്ക്കാണ് നിത്യാനന്ദ തന്റെ രാജ്യത്തെ സ്വയം വിശേഷിപ്പിക്കുന്നത്. സന്ദർശകരെ രാജ്യത്തിലേക്ക് പ്രവേശിപ്പിക്കില്ലെന്ന മുൻനിലപാട് മാറ്റിയ നിത്യാനന്ദ, പുറത്തു നിന്നും വരുന്നവർക്ക് നിലവിൽ മൂന്ന് ദിവസം തന്റെ രാജ്യത്ത് തങ്ങുവാനുള്ള വിസയാണ് നൽകുന്നത്.

എന്താണ് നിത്യാനന്ദയുടെ കൈലാസ
വിവാദ സ്വാമിയായ നിത്യാനന്ദയുടെ സ്വയം പ്രഖ്യാപിത രാഷ്ട്രമാണ് കൈലാസ. ഈ രാജ്യത്തെ സ്വയം നിയമിതനായ പ്രധാനമന്ത്രിയായിട്ടാണ് നിത്യാനന്ദ സ്വയം അവരോധിതനായിരിക്കുന്നത്. കഴിഞ്ഞ നവംബറിലാണ് നിത്യാനന്ദ ഇന്ത്യ വിട്ട് പാലായനം ചെയ്തത്. കൈലാസം എന്ന രാജ്യത്തിൽ ‘റിസർവ് ബാങ്ക് ഓഫ് കൈലാസ’ സ്ഥാപിച്ച് സ്വന്തം കറൻസി പുറത്തിറക്കി എന്ന വിവരം ഓഗസ്റ്റിൽ നിത്യാനന്ദ പുറത്ത് വിട്ടിരുന്നു. ഇംഗ്ലീഷ്, സംസ്‌കൃതം, തമിഴ് എന്നീ ഭാഷകളാണ് നിത്യാനന്ദയുടെ രാജ്യത്തിൽ അംഗീകരിക്കപ്പെട്ടിട്ടുള്ളത്. ഹിന്ദുമതം ആധികാരികമായി പിന്തുടരാനുള്ള അവകാശം നിഷേധിക്കപ്പെട്ട് വിവിധ രാജ്യങ്ങളിൽ കഴിയുന്നവർക്കായിട്ടാണ് കൈലാസം സ്ഥാപിച്ചതെന്നാണ് നിത്യാനന്ദ അവകാശപ്പെടുന്നത്. കൈലാസയ്ക്ക് സ്വന്തമായി പാസ്‌പോർട്ടും പതാകയുമുണ്ട്.കൈലാസയുടെ വെബ്‌സൈറ്റ് പ്രകാരം ആരോഗ്യവകുപ്പ്, സാങ്കേതിക വകുപ്പ്, പ്രബുദ്ധ നാഗരികത വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, മനുഷ്യസേവന വകുപ്പ്, ഭവന നിർമ്മാണ വകുപ്പ്, വാണിജ്യ വകുപ്പ്, ട്രഷറി വകുപ്പ് എന്നീ മന്ത്രാലയങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ശിവഭഗവാന്റെ വാഹനമായ നന്ദിയെയാണ് നിത്യാനന്ദ ദേശീയ മൃഗമായി കണക്കാക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here