ഭുവനേശ്വർ: ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്കിനെ വധിക്കുമെന്ന് ഭീഷണിക്കത്ത്. മുഖ്യമന്ത്രിയെ ഇല്ലാതാക്കാനുള്ള ഗൂഢാലോചന നടക്കുന്നുണ്ടെന്നും ഏത് നിമിഷവും നവീൻ പട്നായിക്ക് കൊല്ലപ്പെടാമെന്നും ഭീഷണി കത്തിൽ മുന്നറിയിപ്പ് നൽകുന്നു. വധഭീഷണിയെ തുടർന്ന് നവീൻ പട്‌നായിക്കിന്റെ സുരക്ഷ വർദ്ധിപ്പിച്ചു.
ഇംഗ്ലീഷിലാണ് മുഖ്യമന്ത്രിയെ തേടിയുളള ഭീഷണി കത്ത് എത്തിയത്. അത്യാധുനിക ആയുധങ്ങളുമായി വാടക കൊലയാളികൾ മുഖ്യമന്ത്രിയെ എപ്പോൾ വേണമെങ്കിലും കൊലപ്പെടുത്താമെന്നായിരുന്നു കത്തിൽ പറഞ്ഞിരുന്നത്. എകെ 47 അടക്കമുളള ആധുനിക ആയുധങ്ങൾ സംസ്ഥാനത്ത് എത്തിക്കഴിഞ്ഞെന്നും നാഗ്പൂരിൽ നിന്നാണ് കൊലയാളികളെത്തിയതെന്നും കത്തിൽ പറയുന്നു.
കത്തിന് പിന്നാലെ മുഖ്യമന്ത്രിയുടെ വസതി, സെക്രട്ടേറിയേറ്റ്, വിവിധ സ്ഥലങ്ങളിലേക്കുളള യാത്ര എന്നിവയിലെ സുരക്ഷ കർശനമാക്കിയിട്ടുണ്ട്. ഭീഷണി കത്തിനെ കുറിച്ച് സമഗ്രമായ അന്വേഷണമാണ് നടക്കുന്നത്. ഭീഷണിക്കത്തിനെക്കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന പൊലീസ് മേധാവി, ഇന്റലിജൻസ് ഡയറക്‌ടർ, ഭുവന്വേശ്വർ പൊലീസ് എന്നിവർക്ക് ആഭ്യന്തര സ്‌പെഷ്യൽ സെക്രട്ടറി സന്തോഷ് ബാല നിർദ്ദേശം നൽകിയിട്ടുണ്ട്.