ന്യൂഡൽഹി: രാജ്യത്തെ പഴക്കംചെന്ന വാഹനങ്ങൾക്ക് പ്രത്യേക നികുതി ഏർപ്പെടുത്താനൊരുങ്ങി കേന്ദ്രസർക്കാർ. വായുമലിനീകരണവുമായി ബന്ധപ്പെട്ടാണ് എട്ട് വർഷത്തിലധികം പഴക്കമുളള വാഹനങ്ങൾക്ക് ‘ഗ്രീൻ ടാക്‌സ്’ ഏർപ്പെടുത്താൻ കേന്ദ്രം ഒരുങ്ങുന്നത്. നിർദ്ദേശത്തിന് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി അംഗീകാരം നൽകി.കാലപ്പഴക്കം ചെന്ന, വായുമലിനീകരണത്തിന് കാരണമാകുന്ന വാഹനങ്ങൾ മാറ്റി പുതിയ വാഹനങ്ങൾ വാങ്ങാൻ ആളുകളെ പ്രേരിപ്പിക്കുക എന്നതാണ് പ്രത്യേക നികുതിയുടെ ലക്ഷ്യം. കേന്ദ്ര നിർദ്ദേശം സംസ്ഥാനങ്ങൾക്ക് അയച്ചിട്ടുണ്ട്. സംസ്ഥാനങ്ങളുടെ അഭിപ്രായം കൂടി പരിഗണിച്ചാവും വ്യവസ്ഥ സംബന്ധിച്ച് വിജ്ഞാപനം പുറത്തിറക്കുക.പതിനഞ്ച് വർഷത്തിലധികം പഴക്കമുളള സർക്കാർ വാഹനങ്ങൾ പിൻവലിച്ച് നശിപ്പിക്കും. അടുത്ത വർഷം ഏപ്രിൽ മുതൽ ഇത് നടപ്പായിത്തുടങ്ങും. റോഡ് ടാക്‌സിന്റെ പത്ത് മുതൽ 25 ശതമാനം വരെ തുകയാവും ഗ്രീൻ ടാക്‌സായി ഈടാക്കുക.

ഫിറ്റ്നസ് പുതുക്കുന്ന സമയത്ത് വാഹനം എട്ട് വർഷത്തിലധികം പഴക്കമുളളതാണെന്ന് കണ്ടെത്തിയാൽ നികുതി ഈടാക്കും. ഉയർന്ന വായുമലിനീകരണമുളള സ്ഥലങ്ങളിൽ റീ രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങൾക്ക് റോഡ് നികുതിയുടെ 50 ശതമാനം വരെ നികുതിയും ഈടാക്കിയേക്കും.ഉപയോഗിക്കുന്ന ഇന്ധനവും വാഹനവും പരിഗണിച്ച് നികുതി വ്യത്യാസപ്പെടുകയോ ഒഴിവാക്കുകയോ ചെയ്യും. എൽ പി ജി, എതനോൾ തുടങ്ങിയ ഇന്ധനങ്ങൾ ഉപയോഗിക്കുന്ന വാഹനങ്ങളും ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങളും നികുതിയിൽ നിന്ന് ഒഴിവായേക്കും. കൃഷിക്ക് ഉപയോഗിക്കുന്ന വാഹനങ്ങളെയും നികുതിയിൽ നിന്ന് ഒഴിവാക്കും. യാത്രാ ബസുകൾക്ക് കുറഞ്ഞ ഗ്രീൻ ടാക്‌സ് ചുമത്തുമെന്നും സൂചനയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here