ഓഹരി അവലോകനം / സോണിയ ഭാനു
മുംബൈ: അമേരിക്കൻ ഓഹരി വിപണിയിലെ റിക്കാർഡ് പ്രകടനം ഇന്ത്യൻ ഇൻഡക്സുകൾക്ക് ഉൗർജം പകരുമെന്ന പ്രതീക്ഷയിലാണു നിക്ഷേപകർ. യുഎസ്-യൂറോപ്യൻ വിപണികളിൽ വാരാന്ത്യം ദൃശ്യമായ മുന്നേറ്റം ഏഷ്യൻ മാർക്കറ്റുകൾക്ക് ഇന്നു നേട്ടമാക്കി മാറ്റാനാവുമോ?. പോയവാരം ആഭ്യന്തര വിപണി വിൽപ്പനക്കാർ കൈയടക്കിയതിനാൽ സെൻസെക്സ് 164 പോയിന്റും നിഫ്റ്റി 67 പോയിന്റും നഷ്ടത്തിലാണ്.
ആഭ്യന്തര ഫണ്ടുകളുടെ സജീവ സാന്നിധ്യം ഉറപ്പുവരുത്താനായെങ്കിലും വിദേശ ഓപ്പറേറ്റർമാർ എല്ലാ ദിവസവും വിൽപ്പനക്കാരായതു വിപണിയെ ദുർബലമാക്കി. കോര്‍പറേറ്റ് മേഖലയിൽനിന്നുള്ള ത്രൈമാസ പ്രവർത്തന റിപ്പോർട്ടുകൾക്കു തിളക്കം മങ്ങിയതും ബാധ്യതകൾ കുറയ്ക്കാൻ ഓപ്പറേറ്റർമാരെ പ്രേരിപ്പിച്ചു.
വാരത്തിന്റെ ആദ്യ പകുതിയിൽ വിദേശ ഫണ്ടുകൾ വിൽപ്പനയ്ക്കു മത്സരിച്ചത് ഇൻഡക്സുകളെ സമ്മർദത്തിലാക്കി. എന്നാൽ ബക്രീദ് അവധിക്കുശേഷം താഴ്ന്ന റേഞ്ചിൽനിന്നു തിരിച്ചുവരവ് നടത്തിയതു പുതിയ പ്രതീക്ഷകൾക്കു നിറം പകർന്നു. അവസാന രണ്ടു ദിവസങ്ങളിലെ ബുൾ റാലിയിൽ താഴ്ന്ന റേഞ്ചിൽനിന്ന് ഇൻഡക്സുകൾ രണ്ടു ശതമാനം കയറി.
നിഫ്റ്റി സൂചികയ്ക്കു മുന്നിൽ വീണ്ടും 15,900 വൻമതിൽ തീർത്തു. തൊട്ടുമുൻവാരം സൃഷ്ടിച്ച സർവകാല റിക്കാർഡായ 15,962 പോയിന്റിൽനിന്ന് ഇടപാടുകളുടെ ആദ്യ രണ്ടു ദിവസങ്ങളിലായി ഏകദേശം 255 പോയിന്റ് സൂചിക ചാഞ്ചാടി.
15,923ൽനിന്ന് 15,754ലേക്ക് ഇടിഞ്ഞാണു നിഫ്റ്റിയിൽ ഇടപാടുകൾക്കു തുടക്കംകുറിച്ചത്. എന്നാൽ സാങ്കേതിക തിരുത്തലിൽ സൂചിക 15,707 പോയിന്റ് വരെ താഴ്ന്നു. ഈ അവസരത്തിലെ ശക്തമായ വാങ്ങൽ താത്പര്യം വിപണിക്കു പുതുജീവൻ പകർന്നതോടെ നിഫ്റ്റി 15,899 പോയിന്റിലേക്ക് ഉയർന്നെങ്കിലും ഒരു മാസമായി തുടരുന്ന 15,900ലെ നിർണായക പ്രതിരോധത്തിൽ വീണ്ടും വിപണിയുടെ കാലിടറിയതിനാൽ ക്ലോസിംഗിൽ നിഫ്റ്റി 15,856 പോയിന്റിലാണ്.
ഈ വാരം നിഫ്റ്റിക്ക് 16,012 പോയിന്റിലാണ് ആദ്യ പ്രതിരോധം. വ്യാഴാഴ്ച ജൂലൈ സീരീസ് സെറ്റിൽമെന്റായതിനാൽ ചാഞ്ചാട്ട സാധ്യത വർധിക്കാമെങ്കിലും ഓഗസ്റ്റ് സീരീസിൽ 16,200 റേഞ്ചിലേക്ക് ഉയരാൻ വേണ്ട കരുത്തു കണ്ടെത്താം. അതേസമയം, വാരത്തിന്റെ ആദ്യ പകുതിയിൽ 15,742ലെ സപ്പോർട്ട് നഷ്ടപ്പെട്ടാൽ സൂചിക 15,628ലേക്ക് തിരുത്തലിനു ശ്രമിക്കാം.
നിഫ്റ്റിയുടെ ഡെയ്ലി ചാർട്ട് വിലയിരുത്തിയാൽ സൂപ്പർ ട്രെൻഡ് ബുള്ളിഷാണ്, എന്നാൽ പാരാബോളിക്ക് എസ്എആർ സെൽ സിഗ്നൽ നൽകി. അതേസമയം, വീക്കിലി ചാർട്ടിൽ സ്റ്റോക്കാസ്റ്റിക്ക് ആർഎസ്ഐ, ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്ക്, സ്ലോ സ്റ്റോക്കാസ്റ്റിക്ക് തുടങ്ങിയവ ഓവർ ബോട്ടാണ്.
ബോംബെ സെൻസെക്സ് 53,140ൽനിന്ന് 52,013ലേക്കു താഴ്ന്നെങ്കിലും പിന്നീട് 53,114 വരെ കയറി വ്യാപാരാന്ത്യം സൂചിക 52,975 പോയിന്റിലാണ്. ഈ വാരം 52,287ലെ താങ്ങു നിലനിർത്തി 53,388ലേക്ക് ഉയരാനുള്ള ശ്രമം വിജയിച്ചാൽ 53,801നെ ലക്ഷ്യമാക്കി നീങ്ങും, എന്നാൽ ഡെറിവേറ്റീവ് മാർക്കറ്റിലെ സെറ്റിൽമെൻറ്റ് സമ്മർദം മുൻനിര ഓഹരികളിൽ പിരിമുറുക്കം സൃഷ്ടിച്ചാൽ 51,599ൽ സപ്പോർട്ട് പ്രതീക്ഷിക്കാം.
അവസാന രണ്ടു ദിവസങ്ങളിലെ ബുൾ റാലിയിൽ ബിഎസ് ഇയില്‍ ലിസ്റ്റുചെയ്ത കന്പനികളുടെ വിപണി മൂല്യം 4,09,200.15 കോടി രൂപ ഉയർന്നു വാരാന്ത്യം ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 2,35,11,063.15 കോടി രൂപയിലെത്തി.
വിദേശ ധനകാര്യസ്ഥാപനങ്ങൾ എല്ലാ ദിവസങ്ങളിലും വിൽപ്പനക്കാരായിരുന്നു. അവർ 5445 കോടി രൂപയുടെ ഓഹരികൾ വിറ്റു. അതേസമയം, ആഭ്യന്തര ഫണ്ടുകൾ 5052 കോടി രൂപ നിക്ഷേപിച്ചു. ഈ മാസം വിദേശ ഓപ്പറേറ്റർമാർ ഇതിനകം 12,368.18 കോടി രൂപയുടെ വിൽപ്പനയും ആഭ്യന്തര ഫണ്ടുകൾ 10,187.60 കോടി രൂപയുടെ നിക്ഷേപവും നടത്തി. ഈ വർഷം വിദേശ നിക്ഷേപം ഏഴു ബില്യന്‍ ഡോളറാണ്. ഫോറെക്സ് മാർക്കറ്റിൽ ഡോളറിനു മുന്നിൽ രൂപ 74.60ൽനിന്ന് 75.20ലേക്ക് ഇടിഞ്ഞശേഷം വാരാന്ത്യം 74.43ലാണ്.
അമേരിക്കയിൽ ഡൗ ജോണ്‍സ് വാരാന്ത്യം കാഴ്ചവച്ച തകർപ്പൻ മുന്നേറ്റം ഈ വാരം ഇന്ത്യൻ മാർക്കറ്റിനു തിളക്കം പകരാം. ഡൗ സൂചിക ചരിത്രത്തിൽ ആദ്യമായി 35,000 പോയിന്റിനു മുകളിലെത്തി. ഈ വർഷം സൂചിക 14 ശതമാനം ഉയർന്നു. യൂറോപ്യൻ മാർക്കറ്റുകളും നേട്ടത്തിലാണ്. അതേസമയം, ഏഷ്യൻ ഇൻഡക്സുകളിൽ ചാഞ്ചാട്ടം ദൃശ്യമായി.