ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും പരസ്യവും ഇ മെയിലുകളിൽ നിന്ന് നീക്കാൻ കേന്ദ്രസർക്കാരിന് നിർദേശം നൽകി സുപ്രീം കോടതി. സുപ്രീം കോടതിയുടെ ഇ-മെയിലുകളിൽ കൂട്ടിച്ചേർത്തിരുന്ന കേന്ദ്രസർക്കാർ പരസ്യം നീക്കാനാണ് കോടതി ഉത്തരവ്. സുപ്രീം കോടതിയുടെ സന്ദേശങ്ങളിൽ സർക്കാരിന്റെ സന്ദേശം കണ്ടതിൽ ഞെട്ടൽ രേഖപ്പെടുത്തിയ കോടതി അടിയന്തരമായി ഇത് നീക്കാൻ നാഷണൽ ഇൻഫോർമാറ്റിക്‌സ് സെന്ററിന് നിർദേശം നൽകുകയായിരുന്നു.

സുപ്രീം കോടതി പുറപ്പെടുവിക്കുന്ന ഇ മെയിൽ സന്ദേശങ്ങളിൽ കേന്ദ്രസർക്കാർ പരസ്യവുമുണ്ടെന്ന വിവരം വ്യാഴാഴ്ചയാണ് കോടതിയുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ ഇത് നീക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. വെള്ളിയാഴ്ച രാവിലെ ഉത്തരവ് പുറപ്പെടുവിച്ച് ഒരു മണിക്കൂറിനുള്ളിൽ തന്നെ മോദിയുടെ ചിത്രവും പരസ്യവും നീക്കിയതായും ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ഇംഗ്ലീഷ് വാർത്താ വെബ്‌സൈറ്റായ ടെലഗ്രാഫ് റിപ്പോർട്ട് ചെയ്തു.

‘നീതിന്യായ സംവിധാനത്തിന്റെ പ്രവർത്തനങ്ങളുമായി ഒരു ബന്ധവുമില്ലാത്ത തരത്തിലുള്ള ഒരു ചിത്രം സുപ്രീം കോടതിയുടെ ഔദ്യോഗിക ഇ-മെയിലുകളുടെ താഴെ ഫൂട്ടറായി പ്രത്യക്ഷപ്പെടുന്ന വിവര ഇന്നലെ രാത്രിയാണ് സുപ്രീ കോടതി രജിസ്ട്രിയുടെ ശ്രദ്ധയിൽപ്പെടുന്നത്.’ റിപ്പോർട്ടിൽ പറയുന്നു. ‘തുടർന്ന് സുപ്രീം കോടതിയ്ക്കായി ഇ-മെയിൽ സേവനങ്ങൾ ലഭ്യമാക്കുന്ന നാഷണൽ ഇൻഫോർമാറ്റിക്‌സ് സെന്ററിനോട് സുപ്രീം കോടതിയുടെ എല്ലാ മെയിലുകളിൽ നിന്നും ഈ ചിത്രം നീക്കാൻ ഉടൻ തന്നെ നിർദേശം നൽകുകയായിരുന്നു. ഇതിനു പകരമായി സുപ്രീം കോടതിയുടെ ചിത്രം നൽകാനാണ് നിർദേശിച്ചിട്ടുള്ളത്.’ അവർ കൂട്ടിച്ചേർത്തു. സുപ്രീം കോടതി നിർദശം എൻ ഐ സി പാലിച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.
അതേസമയം, വിഷയത്തിൽ നടപടി സ്വീകരിക്കുന്നതിനു മുന്നോടിയായി ചീഫ് ജസ്റ്റിസ് എൻ വി രമണ റിപ്പോർട്ട് തേടിയായും വാർത്തകളുണ്ട്.

കേന്ദ്ര ഇലക്ട്രോണിക്‌സ്, ഐടി മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കന്ന നാഷണൽ ഇൻഫോർമാറ്റിക്‌സ് സെന്ററിനാണ് സുപ്രീം കോടതിയ്ക്കു വേണ്ടി ഡിജിറ്റൽ സാങ്കേതികവിദ്യ ഒരുക്കാനുള്ള ചുമതലയുള്ളത്. സുപ്രീം കോടതിയുടെ ഔദ്യോഗിക ഇ-മെയിൽ സംവിധാനവും എൻഐസിയുടെ നിയന്ത്രണത്തിലാണുള്ളത്.

കഴിഞ്ഞ രണ്ട് ദിവസമായി സുപ്രീം കോടതിയിൽ നിന്ന് ലഭിക്കുന്ന ഇ മെയിലുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രമുള്ള കേന്ദ്രസർക്കാർ പരസ്യമുണ്ടെ്‌ന് ചിലർ അറിയിക്കുകയായിരുന്നുവെന്ന് കോടതി വൃത്തങ്ങൾ പറഞ്ഞു. ബിജെപി സർക്കാരിന്റെ ‘എല്ലാവർക്കുമൊപ്പം, എല്ലാവർക്കും വികസനം, എല്ലാവരുടെയും വിശ്വാസം നേടി’ എന്ന പരസ്യവാചകമായിരുന്നു പ്രധാനമന്ത്രിയുടെ ചിത്രത്തോടൊപ്പം ഉണ്ടായിരുന്നത്. ഇത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ഈ ചിത്രം നീക്കം ചെയ്യാൻ കോടതി നിർദേശിച്ചതായും അവർ വ്യക്തമാക്കി. രാഷ്ട്രീയ മുദ്രാവാക്യങ്ങൾ കോടതിയുടെ സന്ദേശങ്ങളിൽ നൽകുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും അത് തെറ്റായ സന്ദേശം നൽകുമെന്നും അവർ പറഞ്ഞു. രാജ്യം ഭരിക്കുന്ന പാർട്ടിയുടെ നയങ്ങൾ സുപ്രീം കോടതി പിന്തുണയ്ക്കുന്നുവെന്ന പ്രതീതിയുണ്ടാകരുതെന്നും അവർ വ്യക്തമാക്കിയായി ടെലഗ്രാഫ് റിപ്പോർട്ട് ചെയ്തു.

കേന്ദ്രസർക്കാരിന്റെ ഭാഗമായി നിന്നാണ് സുപ്രീം കോടതി പ്രവർത്തിക്കുന്നതെന്ന തോന്നൽ ഉണ്ടാക്കുന്നത് ശരിയല്ലെന്നതായിരുന്നു നടപടിയ്ക്കു പിന്നിൽ കോടതിയ്ക്കു ഉണ്ടായിരുന്ന ഏറ്റവും വലിയ ലക്ഷ്യമെന്നും അവർ വ്യക്തമാക്കി.

അതേസമയം, മുൻപ് ഇത്തരം പരസ്യങ്ങൾ പ്രദർശിപ്പിക്കാൻ സുപ്രീം കോടതി എൻ ഐ സിയെ അനുവദിച്ചിരുന്നുവെന്നും കൊവിഡ്19 പ്രതിരോധ സന്ദേശങ്ങൾ അടക്കം ഇത്തരത്തിലാണ് പ്രദർശിപ്പിച്ചിരുന്നതെന്നുമാണ് എൻ ഐ സി വൃത്തങ്ങൾ പറയുന്നത്. മഹാത്മാ ഗാന്ധിയുടെ ചിത്രത്തോടൊപ്പമുള്ള സ്വച്ഛ് ഭാരത് ക്യാംപയിന്റെ പരസ്യവും കേന്ദ്രസ്രക്കാർ നൽകിയിട്ടുണ്ടെന്നും അവർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here