തിരുവനന്തപുരം : കോൺഗ്രസിന്റെ പുതിയ അധ്യക്ഷനെ ഇന്നറിയാം. എഐസിസി ആസ്ഥാനത്ത് രാവിലെ പത്ത് മണി മുതൽ വോട്ടെണ്ണൽ നടപടികൾ തുടങ്ങും. 68 ബാലറ്റ് പെട്ടികൾ പത്ത് മണിയോടെ സ്‌ട്രോംഗ് റൂമിൽ നിന്ന് പുറത്തെടുക്കും. ബാലറ്റ് പേപ്പറുകൾ കൂട്ടി കലർത്തി, നൂറ് എണ്ണം വീതമുളള ഓരോ കെട്ടാക്കി മാറ്റും. നാല് മുതൽ ആറ് ടേബിളുകളിലായി വോട്ടെണ്ണൽ നടക്കും. 9497 വോട്ടുകളാണ് ആകെ പോൾ ചെയ്തത്.  ഉച്ചക്ക് ശേഷമാണ് ഫലപ്രഖ്യാപനം.

അട്ടിമറിയൊന്നും ആരും പ്രതീക്ഷിക്കുന്നില്ല. ഖർഗെയുടെ വിജയം നേതൃത്വം ഉറപ്പിച്ചു കഴിഞ്ഞു. അതേസമയം, തരൂരിന് കിട്ടുന്ന പിന്തുണയെന്താകുമെന്ന് ഔദ്യോഗിക പക്ഷത്തിന് ആകാംക്ഷയുണ്ട്. 1000ൽ അധികം വോട്ടുനേടി ശക്തി കാട്ടാൻ ആകുമെന്നാണ് തരൂർ പക്ഷത്തിൻറെ വിശ്വാസം

അതേസമയം, പോളിംഗിൽ വ്യാപക ക്രമക്കേട് നടന്നെന്നാണ് ശശി തരൂരിൻറെ പരാതി. ഉത്തർപ്രദേശിലെയും തെലങ്കാനയിലെയും വോട്ടുകൾ എണ്ണരുതെന്നും തരൂർ ആവശ്യപ്പെട്ടു. പല സംസ്ഥാനങ്ങളിലെയും ബാലറ്റ് പെട്ടികൾ എഐസിസിയിൽ എത്തിക്കാൻ വൈകി എന്നും പരാതിയുണ്ട്.

കേരളത്തിലെ പോളിംഗ് ശതമാനം 93.48% ആണ്. ആകെ  307 വോട്ടുകൾ ഉള്ളതിൽ പോൾ ചെയ്തത് 287 വോട്ടുകളാണ്. എഐസിസി അധ്യക്ഷ തെരെഞ്ഞെടുപ്പിൽ തരൂർ പിടിക്കുന്ന വോട്ടുകളെ കുറിച്ച് തന്നെ ആണ് സംസ്ഥാന കോൺഗ്രസിലെയും ആകാംക്ഷ.പ്രചാരണത്തിൽ കണ്ട ആവേശം വോട്ടിലും തരൂരിന് കിട്ടുമോ എന്ന ആശങ്ക മുതിർന്ന നേതാക്കൾക്ക് ഉണ്ട്.സംസ്ഥാനത്തെ വോട്ട് നില പ്രത്യേകമായി അറിയില്ല.രാജ്യത്താകെ ആയിരത്തിലധികം വോട്ട് തരൂരിന് കിട്ടിയാൽ തന്നെ വൻ നേട്ടമാകും.ഫലം വന്ന ശേഷം കോൺഗ്രസ് ദേശീയ രാഷ്ട്രീയത്തിൽ തരൂരിന് കിട്ടുന്ന പദവി , ഹൈക്കമാൻഡ് നിലപാട് അടക്കം കെപിസിസിയിലും ചർച്ച ആണ്.

LEAVE A REPLY

Please enter your comment!
Please enter your name here