തിരഞ്ഞെടുപ്പ് അക്രമങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ സാധ്യതയുള്ള പശ്ചിമബംഗാളിലും ബിഹാറിലും ഏറ്റവും കൂടുതല്‍ മണ്ഡലങ്ങളുള്ള ഉത്തര്‍പ്രദേശിലും ഏഴുഘട്ടമായി ലോക്സഭാതിരഞ്ഞെടുപ്പ് നടത്തും. മഹാരാഷ്ട്ര,  ജമ്മുകശ്മീര്‍ എന്നിവിടങ്ങളില്‍ അഞ്ച് ഘട്ടങ്ങളിലാണ് വോട്ടെടുപ്പ്. ഒഡിഷ, മധ്യപ്രദേശ്, ജാര്‍ഘണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ നാല് ഘട്ടങ്ങളിലാകും തിരഞ്ഞെടുപ്പ്.

അസമിലും മാവോയിസ്റ്റ് സ്വാധീനമേഖലകള്‍ ഏറെയുള്ള ഛത്തീസ്ഗഡിലും മൂന്ന് ഘട്ടം. കര്‍ണാടക, രാജസ്ഥാന്‍, ത്രിപുര, മണിപ്പുര്‍ എന്നിവിടങ്ങളില്‍ രണ്ട് ഘട്ടങ്ങളിലാണ് വോട്ടെടുപ്പ്. ത്രിപുരയില്‍ തിരഞ്ഞെടുപ്പ് അക്രമസാധ്യതയും മണിപ്പുരില്‍ വംശീയ അക്രമസാധ്യതയുമാണ് രണ്ട് ഘട്ടങ്ങളിലായി വോട്ടെടുപ്പ് ക്രമീകരിക്കാന്‍ കാരണം. കേരളവും തമിഴ്നാടും ഉള്‍പ്പെടെ മറ്റ് 22 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടത്തുന്നത്.

ഏപ്രില്‍ 19ന് നടക്കുന്ന ഒന്നാംഘട്ടത്തില്‍ 21 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും 102 ലോക്സഭാമണ്ഡലങ്ങളില്‍ വോട്ടെടുപ്പ് പൂര്‍ത്തിയാകും. ഏറ്റവും കൂടുതല്‍ മണ്ഡലങ്ങളില്‍ ജനവിധി തീരുമാനിക്കുന്നത് ഒന്നാംഘട്ടത്തിലാണ്. 11 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും ഒന്നാംഘട്ടത്തില്‍ത്തന്നെ പോളിങ് പൂര്‍ത്തിയാകും.

ഏപ്രില്‍ 26ന് കേരളമുള്‍പ്പെടെ 13 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും 89 മണ്ഡലങ്ങള്‍ വിധിയെഴുതും. മേയ് ഏഴിന് 12 സംസ്ഥാനങ്ങളിലെ 94 മണ്ഡലങ്ങള്‍ പോളിങ് ബൂത്തിലെത്തും. മേയ് 13ന് നാലാംഘട്ടത്തില്‍ 10 സംസ്ഥാനങ്ങളിലെ 96 മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് നടക്കും. മേയ് 20നാണ് അഞ്ചാംഘട്ടം. എട്ട് സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും 49 മണ്ഡലങ്ങള്‍ ഈ ഘട്ടത്തില്‍ വിധിയെഴുതും. മേയ് 25ന് ആറാംഘട്ടത്തില്‍ ഏഴ് സംസ്ഥാനങ്ങളിലെ 57 മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ്. ജൂണ്‍ ഒന്നിനാണ് അവസാനഘട്ടവോട്ടെടുപ്പ്. 8 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും 57 മണ്ഡലങ്ങള്‍ കൂടി വോട്ട് ചെയ്യുന്നതോടെ 543 ലോക്സഭാമണ്ഡലങ്ങളിലെയും തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകും. ജൂണ്‍ നാലിന് ഒന്നിച്ചാണ് വോട്ടെണ്ണല്‍.

LEAVE A REPLY

Please enter your comment!
Please enter your name here