ബീജിങ്: കഴിഞ്ഞ രണ്ടുവർഷമായി കടുത്ത വരൾച്ച നേരിടുന്ന മഹാരാഷ്ട്രയിൽ മഴപെയ്യിക്കാനായി ‘ക്ളൗഡ് സീഡിങ്’ സാങ്കേതികവിദ്യ വഴി സഹായിക്കാമെന്ന് ചൈന പറഞ്ഞു. അടുത്തിടെ ബീജിങിൽ നിന്നും ഷങ്ഹായിൽ നിന്നും ഇന്ത്യയിലെത്തിയ ശാസ്ത്രജ്ഞർ ഇന്ത്യയിലെ വരൾച്ചാ പ്രദേശങ്ങൾ സന്ദർശിച്ചതിനെ തുടർന്നാണ് മഴ ലഭിക്കാനായി ചൈന പരീക്ഷിച്ചുവരുന്ന ‘ക്ലൗഡ് സീഡിങ്’ സാങ്കേതിക വിദ്യ ഇന്ത്യയ്ക്കു നൽകാമെന്ന് ഉറപ്പുനൽകിയത്.
റോക്കറ്റിന്റെ അഗ്രഭാഗത്ത് സിൽവർ അയൊഡൈഡ് പൂശി വിക്ഷേപിച്ച് മേഘങ്ങളിൽ പ്രസിപ്പിറ്റേഷനുണ്ടാക്കി മഴ പെയ്യിക്കുന്ന സാങ്കേതിക വിദ്യ കഴിഞ്ഞ രണ്ടുവർഷമായി ചൈന പരീക്ഷിച്ചുവരികയാണ്.
ചർച്ച വിജയകരമായാൽ ചൈനയിൽ നിന്നുള്ല ശാസ്ത്രജ്ഞർ ഇന്ത്യയിലെ കാലാവസ്ഥാ പഠനവിദഗ്ധർക്ക് ഏറ്റവും പുതിയ ക്ലൗഡ് സീഡിങ് സാങ്കേതിക വിദ്യയിൽ പരിശീലനം നൽകും.
മഹാരാഷ്ട്രയിലെ വരൾച്ചകൊണ്ട് പൊറുതിമുട്ടിയ മരത്‌വാഡയിൽ, വരുന്ന വേനലിൽ മഴപെയ്യിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യയിലെ പരീക്ഷണം. ഇക്കഴിഞ്ഞ മെയിൽ പരീക്ഷണത്തെക്കുറിച്ച് ഷങ്ഹായിലെ ഉന്നത ഉദ്യോഗസ്ഥർ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായി ഇക്കാര്യത്തെപ്പറ്റി ചർച്ച നടത്തിയിരുന്നു.